കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും സംസ്ഥാനത്ത് ഇവരെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. നിലവില്‍ സംസ്ഥാന തൊഴില്‍ വകുപ്പിന് വേണ്ടി 2013ല്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനും, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഒന്നര വര്‍ഷം മുമ്പ് കേന്ദ്ര ഏജന്‍സിയും നല്കിയ റിപ്പോര്‍ട്ടുകളാണ് സംസ്ഥാനം ആശ്രയിക്കുന്നത്.
ഇൗ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2013ല്‍ 25 ലക്ഷവും, 2016ന്റെ തുടക്കത്തില്‍ 40 ലക്ഷവും ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇന്ന് ഇവരുടെ എണ്ണം അരക്കോടിയിലേക്ക് എത്തിയിട്ടുണ്ടാകുമെന്ന നിഗമനം മാത്രമാണ് തൊഴില്‍ വകുപ്പിനുള്ളത്.
തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഒരു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കൊലപാതകം, കള്ളക്കടത്ത്, മോഷണം, കഞ്ചാവ് തുടങ്ങിയ കേസുകള്‍ പെരുകുമ്പോഴും ഇവരെ കണ്ടെത്താനോ, തിരിച്ചറിയാനോ ഉള്ള സംവിധാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ രജിസ്ട്രേഷന് നടത്താനുള്ള ഏജന്‍സിയെ പോലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലം നല്‍കിയിരുന്നു.
നിലവില്‍ കഴിഞ്ഞ വര്‍ഷത്തെ നയപ്രഖ്യാപനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ആവാസ് പദ്ധതിക്ക് തുടക്കം കുറിച്ച് യഥാര്‍ഥ കണക്കുകള്‍ കണ്ടെത്താതിരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും, എംപാനലിലുള്പ്പെട്ട സ്വകാര്യ ആശുപത്രികളിലും 15,000 രൂപയുടെ സൗജന്യ ചികിത്സയും, അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കുന്നതാണ് ആവാസ് പദ്ധതി. വരുന്ന കേരളപ്പിറവി ദിനത്തില്‍ അംഗത്വ രജിസ്ട്രേഷന്റെ ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
എന്നാല്‍ ഇത് വഴി യഥാര്‍ഥ കണക്കുകള്‍ ലഭ്യമാകില്ലെന്ന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സിയുടെ കണക്ക് പ്രകാരം എറ്റവുമധികം തൊഴിലാളികളെത്തുന്ന എറണാകുളത്ത് മാത്രം ഇവരുടെ എണ്ണം ഒന്‍പത് ലക്ഷത്തിനടുത്ത് വരും. എന്നാല്‍ ലേബര്‍ ഓഫീസുകളിലെ കണക്കുകള്‍ പ്രകാരം ഇതിന്റെ 10 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് നിലവില്‍ രജിസ്ട്രേഷന് നടത്തിയിട്ടുള്ളത്.
ആവാസ് പദ്ധതിയുടെ ഭാഗമായി തൊഴിലാളികളുടെ ഡേറ്റാബാങ്ക് തയ്യാറാക്കാനായി ജില്ലാതല സമിതികള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴും ഇനിയും രജിസ്ട്രേഷന് നടത്താത്ത ഭൂരിഭാഗം തൊഴിലാളികളുടെ കണക്കെടുപ്പിനെപ്പറ്റി വ്യക്തമായ ഉത്തരം നല്കാന് അധികൃതര്‍ക്കും കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: