തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാനേതൃത്വം പ്രതിക്കൂട്ടിലായ വയല്‍ നികത്തല്‍ പ്രശ്നത്തിന് താത്കാലിക ശാന്തി. കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഇറക്കുന്നത് നീട്ടിവയ്ക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു.
ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം കീഴാറ്റൂര്‍ സന്ദര്‍ശിച്ച് ബദല്‍ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി ജി. സുധാകരന് അറിയിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് കീഴാറ്റൂരിലെത്തിയശേഷം പ്രദേശവാസികളുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് സമരസമിതി നേതാക്കള്‍ പ്രതികരിച്ചു.
കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണം അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ ചര്‍ച്ചയില്‍ ഉറച്ച നിലപാടെടുത്തു. ബദല്‍ റോഡിനുള്ള സാധ്യതകള്‍ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയെങ്കിലും ദേശീയപാതാ വികസനത്തില്‍ നിന്ന് പിന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി.
തളിപ്പറമ്പ് പട്ടണത്തിലൂടെയാണ് ആദ്യം ബൈപ്പാസ് തീരുമാനിച്ചിരുന്നത്. 150 വീടുകള്‍ ഒഴിപ്പിക്കേണ്ടിവരുമെന്നതിനാല് പട്ടണം തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയാണ്. ഇതൊഴിവാക്കാനാണ് കീഴാറ്റൂരിലൂടെ ബൈപ്പാസ് നിര്‍മിക്കാമെന്ന ആലോചന വന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാപനം വീണ്ടും ഇറക്കിയാല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. സിപിഎം പ്രവര്‍ത്തകരടക്കമുള്ള നാട്ടുകാരാണ് വയല്‍ നികത്തിയുള്ള ബൈപ്പാസിനെതിരെ രംഗത്തെത്തിയത്. സമരത്തെ ആദ്യം സിപിഎം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ പിന്തുണയുമായി ബിജെപിയും സിപിഐയുമെത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഈ പശ്ചാത്തലത്തിലായിരുന്നു സമവായത്തിന്പൊതുമരാമത്തുമന്ത്രി ഇടപെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: