കോട്ടയം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലെടുത്ത് കുത്തിയ അരി ഏറ്റെടുക്കാത്തത് മൂലം സപ്ലൈകോയ്ക്ക് കോടികളുടെ കേന്ദ്ര സബ്സിഡി നഷ്ടമായി.അരിയെടുക്കാനുള്ള സമയം നീ്ട്ടണമെന്ന സപ്ലൈകോയുടെ അഭ്യര്‍ത്ഥന ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ തള്ളി. അടുത്ത നെല്ല് സംഭരണം തുടങ്ങിയ സാഹചര്യത്തില്‍ ഇനി തീയതി നീട്ടാന്‍ സാധിക്കില്ലെന്ന് എഫ്സിഐ സപ്ലൈകോയെ അറിയി്ച്ചു.
ഒക്ടോബറില്‍ റേഷന്‍കട വഴി വിതരണം ചെയ്യാന്‍ 38,890 മെട്രിക് ടണ്‍ കുത്തരിയാണ് ഫുഡ് കോര്പ്പറേഷന് അനുവദിച്ചത്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ അരിയാണിത്. ഇതുവരെ സപ്ലൈകോയ്ക്ക് 22,711 മെട്രിക് ടണ്‍ അരി മാത്രമാണ് ഏറ്റെടുക്കാനായത്. ഇനി 16,205 മെട്രിക് ടണ്‍ അരി കൂടി ഏറ്റെടുക്കാനുണ്ട്. ഇത് നെല്ല് കുത്തിയ മില്ലുകളില്‍ കെട്ടിക്കിടക്കുകയാണ്. ഈ അരി ഏറ്റെടുക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു.
നിശ്ചിത സമയ പരിധിക്കുളളില്‍ ഏറ്റെടുക്കാത്തതിനാല്‍ അരി നഷ്ടപ്പെടും. ഇനി ഏറ്റെടുത്താല്‍ത്തന്നെ കേന്ദ്ര സബ്സിഡി ലഭിക്കാനിടയില്ല. ഒരു കിലോയ്ക്ക് 14.70 രൂപയാണ് കേന്ദ്രസബ് സിഡി. കോടിക്കണക്കിന് രൂപയുടെ സബ്സിഡിയാണ് നഷ്ടമാവുന്നത്. ഇതിന്റെ ഫലമായി നെല്ല് സംഭരിച്ച കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വരുന്നത്.
സപ്തംബറില്‍ അവധി ദിനങ്ങള്‍ വന്നതു കൊണ്ടാണ് അരി ഏറ്റെടുക്കാന്‍ കഴിയാതെ വന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം. എന്നാല്‍ സ്വകാര്യമില്ലുകാരുമായി ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമായാണ് അരി ഏറ്റെടുക്കാതെയിരിക്കുന്നതെന്നാണ് സംശയം.
സപ്ലൈകോയ്ക്ക് നല്‍കേണ്ട അരി സ്വന്തം പേരില്‍ മറിച്ച് വില്ക്കാന് ചില മില്ലുകാര്‍ ശ്രമിച്ചിരുന്നു. ഓണക്കാലത്ത് ഇത്തരത്തില്‍ നടത്തിയ ക്രമക്കേടിലൂടെ ചില സ്വകാര്യ മില്ലുകള്‍ കോടികളാണ് ലാഭം കൊയ്തത്. തുടര്‍ന്ന് വിജിലന്‍സ് മില്ലുകളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച അരി പിടികൂടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: