ഇടുക്കി: പരിശോധനകള്‍ കര്‍ക്കശമാക്കിയതോടെ, റേഷന്‍ വസ്തുക്കള്‍ സൗജന്യ വിലയ്ക്ക് വാങ്ങിവന്ന ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്തായി. 91,169 റേഷന്‍ കാര്‍ഡുകളാണ് പുറത്തായതയ്. ഈ കാര്‍ഡുടമകളെല്ലാം ദാരിദ്ര്യരേഖയ്ക്ക് മുകളിലായി.
റേഷന്‍ കാര്‍ഡിനുള്ള മുന്‍ഗണനാ പട്ടികയില്‍, അനര്‍ഹമായി ഇടം നേടിയ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും സ്വയം ഒഴിവാകാന്‍ അന്ത്യശാസനം വന്നപ്പോഴാണ്, 91, 169 കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള (എപിഎല്‍)വരായത്. സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന് ഈ മാസം 16 വരെ ലഭിച്ച കണക്കാണിത്.
സര്‍ക്കാര്‍/കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതു മേഖല/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളക്കാര്‍, ആദായനികുതി അടയ്ക്കുന്നവര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ കാര്‍ഡുകളാണ് ശക്തമായ നടപടികളുണ്ടാകുമെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് ബിപിഎല്ലില്‍ നിന്ന് എപിഎല്‍ ആക്കാന്‍ തയാറായത്.
തലസ്ഥാനത്താണ് കൂടുതല്‍ കാര്‍ഡുകള്‍ എപിഎല്ലായത്, 14651. കൊല്ലത്ത് 9347 കാര്‍ഡുകള്‍ എപിഎല്ലായി. പത്തനംതിട്ട (5467), ആലപ്പുഴ (8864), കോട്ടയം (6405) ഇടുക്കി (2701), എറണാകുളം (7160), തൃശൂര്‍ (9104), പാലക്കാട് (6920), മലപ്പുറം (6523), കോഴിക്കോട് (5831), വയനാട് (1805), കണ്ണൂര്‍ (4716), കാസര്‍കോട് (1675) എന്നിങ്ങനെയാണ് കണക്ക്.
ജൂലൈ അഞ്ചിനാണ്, അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ബിപിഎല്‍ ലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്ന ഉദ്യോഗസ്ഥരുടെ റേഷന്‍ കാര്‍ഡ് നേരിട്ട് ബോധ്യപ്പെട്ട് റിപ്പോര്‍ട്ട് നല്കാന് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സപ്തംബര്‍ പതിനഞ്ച് വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഈ കാലയളവിന് ശേഷം സര്‍ക്കാരുദ്യോഗസ്ഥര്‍ ബിപിഎല്‍ ലിസ്റ്റില്‍ തുടരുന്നത് കണ്ടെത്തിയാല്‍ നിയമനടപടിയുണ്ടാകുമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിദേശത്ത് ജോലിയുള്ളവരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: