കൊച്ചി: നടന് ദിലീപ് റിമാന്‍ഡില്‍ കഴിയുന്നതാണ് രാമലീല എന്ന ചിത്രത്തിന്റെ റിലീസിന് ഇത്രമാത്രം ആകാംക്ഷാഭരിതമാക്കിയത്. ഇന്നലെ ആദ്യദിനം ചിത്രത്തിനു മികച്ച പ്രതികരണവും ലഭിച്ചു. മഞ്ജു വാര്യര്‍ നായികയായി എത്തിയ ഉദാഹരണം സുജാത ചര്‍ച്ചയായതും നിലവിലുള്ള സാഹചര്യത്തിന്റെ സവിശേഷതകൊണ്ടു തന്നെ.
നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യം ഉന്നയിച്ചത് മഞ്ജുവായിരുന്നു എന്നോര്‍ക്കുക. കേരളത്തെയാകെ പിടിച്ചുലച്ച സംഭവത്തിനു ശേഷം ദിലീപിന്റേയും മഞ്ജുവിന്റേയും ചിത്രത്തില്‍ ഒന്നിച്ച്, ഒരേ ദിവസം തിയെറ്ററുകളില്‍ എത്തുന്നതും ഇതാദ്യം.
ദിലീപിന്റെ അറസ്റ്റും ജയില്‍വാസവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ യാദൃച്ഛികമായാണെങ്കിലും സിനിമയില്‍ കടന്നുവന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവായ അച്ഛനെ കൊന്ന കമ്മ്യൂണിസ്റ്റുകാരനായ നേതാവിനെ നായകനായ രാമനുണ്ണി (ദിലീപ്) കൊലപ്പെടുത്തുന്നതാണ് പ്രമേയം. കേസിന്റെ തുടക്കം മുതല്‍ സിനിമയില്‍ കൊലയാളിരാമനുണ്ണിയാണെന്ന തരത്തിലാണ് പോലീസ് അന്വേഷണം. കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ സ്വയം തീരുമാനിച്ചു പോലീസ് എന്ന ദിലീപിന്റെ ഡയലോഗ് ഏറെ കൈയടി നേടി.
സുജാത, മഞ്ജുവിന്റെ അഭിനയംകൊണ്ട് ശ്രദ്ധ നേടിക്കഴിഞ്ഞു. സാധാരണക്കാരിയായ വീട്ടമ്മയുടെ കഥയാണ് ഉദാഹരണം സുജാത. വീട്ടുജോലി ചെയ്ത് അമ്മയും മകളും അടങ്ങുന്ന കുടുംബത്തെ കരയറ്റാന്‍ ശ്രമിക്കുന്ന വീട്ടമ്മയാണ് സുജാത. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഇരു ചിത്രങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ തകര്‍ത്തു. ഇത്തരം ചര്‍ച്ചകള്‍ രാമലീലയ്ക്കും ഉദാഹരണം സുജാതയ്ക്കും ബോക്സോഫിസില്‍ ഗുണമാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: