ആലപ്പുഴ: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയെ സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സംരക്ഷിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. മന്ത്രിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.
പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. കേന്ദ്രസര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്താനാണ് സാധ്യത. പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ടു കായലില്‍ നടന്ന കൈയേറ്റം, കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ചു നടത്തിയ പ്രവൃത്തികളിലെ അപാകതകള്‍ എന്നിവ കണക്കിലെടുത്താണ് കേന്ദ്ര ഏജന്‍സി വിവരശേഖരണം നടത്തുന്നത്.
വേമ്പനാട്ടു കായലിന്റെ സംരക്ഷണം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ തണ്ണീര്‍ത്തട അതോറിറ്റിയുടെ കീഴിലാണ്. ഇതിനാല്‍ കായല്‍ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചോ എന്നും പരിശോധിക്കുന്നുണ്ട്. ഐബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തി അന്വേഷണം നടത്തിയിരുന്നു.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണം തീരുമാനിക്കുക.
തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് അരികിലൂടെയുള്ള വലിയകുളം-സീറോ ജെട്ടി റോഡ് രാജ്യസഭാ എംപിമാരുടെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം തുടങ്ങിയത്. ഇതിലെ അപാകതകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു തുടങ്ങിയത്. റോഡുനിര്‍മാണം പൊതു ആവശ്യത്തിനാണോ അതോ സ്വകാര്യവ്യക്തികള്‍ക്കു വേണ്ടിയാണോ എന്ന് പരിശോധിക്കും.
രാജ്യസഭാ എംപിമാര്‍ക്ക് എവിടെ വേണമെങ്കിലും പണം ചിലവഴിക്കാമെങ്കിലും എല്‍ഡിഎഫിലെയും യുഡിഎഫിലെയും രണ്ട് എംപിമാര്‍ ഒരു റോഡിനു പണം അനുവദിച്ചതില്‍ ദുരൂഹതയുണ്ട്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിലെയും നഗരസഭയിലെയും രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: