മുംബൈ : വിഖ്യാത ബോളിവുഡ് നടനും, സംവിധായകനും, എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍(67) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മരണ വിവരം കുടുംബാംഗങ്ങള്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
1950 ല്‍ മസ്സൂറിയില്‍ ജനിച്ച ഇദ്ദേഹം 300 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘കേശവ് കലാശി’ എന്ന സീരിയലിലെ അധോലോക നായകന്റെ വേഷമാണ് ഇദ്ദേഹത്തെ പ്രസിദ്ധനാക്കിയത്.
സംവിധായകനായും, സ്പോര്‍ട്സ് ജേണലിസ്റ്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്ന് പുസ്തകങ്ങളും ടോം രചിച്ചിട്ടുണ്ട്. സച്ചിന് ടെണ്ടുല്‍ക്കറുമായി ആദ്യമായി ഇന്റര്‍വ്യൂ നടത്തിയത് ഇദ്ദേഹമായിരുന്നു. 2008ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.
രാമാനന്ത് സാഗറിന്റെ ചരസ് ആയിരുന്നു ആദ്യ സിനിമ. സൂപ്പര്‍സ്റ്റാര്‍ ദര്‍മേന്ദ്രയുടെ ബോസായിട്ടായിരുന്നു ഈ സിനിമയില്‍ അദ്ദേഹം അഭിനയിച്ചത്. സത്യജിത് റേ, ശ്യാം ബെനഗല്‍, രാജ് കപൂര്‍, വി ശാന്തറാം എന്നീ പ്രസിദ്ധ സംവിധായകരുടെ സിനിമകളിലും ടോം അഭിനയിച്ചിട്ടുണ്ട്.
പ്രിയദര്‍ശന്റെ കാലാപാനി എന്ന സിനിമയിലൂടെ ടോം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ ബംഗാളി, ആസാമീസ്, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: