കൊട്ടാരക്കര: വിദ്യാര്‍ത്ഥി സംഘടനകളുടെ ഏറ്റുമുട്ടലില്‍ കൊട്ടാരക്കര ഏറെനേരം സംഘര്‍ഷഭരിതമായി. രണ്ട് പേര്‍ക്ക് പരിക്ക്. പോലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. ഇന്നലെ വൈകിട്ട് 4നായിരുന്നു സംഭവം.
പ്രകടനമായെത്തിയ കെഎസ്യു, എഐഎസ്എഫ് പ്രവര്‍ത്തകരെ സിപിഎം ഏരിയ കമ്മറ്റി ഓഫീസിനുമുന്നില്‍ നിന്നിരുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘം കൂക്കിവിളിക്കുകയും അസഭ്യം പറയുകയും ചെയ്തതോടെ സംഘര്‍ഷത്തിന് തുടക്കമായത്. പഴയ കൊല്ലം-ചെങ്കോട്ട റോഡില്‍ കൂടിപ്പോയ എഐഎസ്എഫുകാര്‍ ഇതോടെ ഇവര്‍ക്ക് നേരെ കല്ലേറ് നടത്തി. കെഎസ്യുക്കാരും ഇതേ സമയം പ്രകടനമായി സിപിഎം ഓഫീസിന് മുന്നില്‍ എത്തിയതോടെ എസ്എഫ്ഐ ക്കാര് ഇരു വിഭാഗത്തിനും നേരെ കല്ലേറ് നടത്തി.ഇതോടെ ഏറെ നേരെ പട്ടണം സംഘര്‍ഷഭരിതമായി.
കല്ലേറില്‍ സിപിഎം അവണൂര്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍രാജ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ബി.എല്‍. അനുരാജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. എസ്ജി കോളേജ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്കേറ്റ പരാജയമാണ് സംഘര്‍ഷത്തിന് കാരണമെന്ന് കരുതുന്നു. മഴ ശക്തമായി പെയ്തതോടെയാണ് സംഘര്‍ഷത്തിന് ശമനമുണ്ടായത്. പോലീസിന്റെ സംരക്ഷണത്തിലാണ് മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഇവര്‍ അക്രമം അഴിച്ച് വിട്ടതെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: