കൊല്ലം: മീസില്‍സ് റൂബെല്ലാ വാക്സിനേഷന് പ്രോഗ്രാം ഒക്ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ മൂന്നുവരെ നടക്കും. മീസില്‍സ് രോഗം മൂലമുള്ള മരണവും റൂബെല്ലാ മൂലമുണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്യവും ഇല്ലാതാക്കുക, സമൂഹത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വൈറസിനെ രാജ്യത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. ഒരു വര്‍ഷം 40,000 കുട്ടികളാണ് മീസില്‍സ് വന്ന് ഇന്ത്യയില്‍ മരണപ്പെടുന്നത്.
ഒന്‍പത് മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് ഒരു ഡോസ് മീസില്‍സ് റൂബെല്ലാ വാക്സിന് നല്‍കുന്നത്. 76 ലക്ഷം കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. മുമ്പ് വാക്സിന് ലഭിച്ചിരുന്നോ എന്നത് കണക്കിലെടുക്കാതെ ഒരു അധിക ഡോസായി ഈ വാക്സിന് കുട്ടികള്‍ക്ക് നല്‍കണം.
ആദ്യത്തെ രണ്ട് ആഴ്ചകളില്‍ സ്കൂളുകളിലും പിന്നീടുള്ള രണ്ടാഴ്ച സ്കൂളില്‍ പോകാത്തവര്‍ കൊഴിഞ്ഞുപോയവര് എന്നിവര്‍ക്കു വേണ്ടി അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍, തെരഞ്ഞെടുത്ത പ്രത്യേക കേന്ദ്രങ്ങള്‍ എന്നിവയിലൂടെയും വാക്സിനേഷന് നല്‍കും. ജില്ലയിലെ എല്ലാ സ്കൂളുകളിലെയും കുട്ടികള്‍ക്ക് പരിശീലനം ലഭിച്ച ടീമിന്റെ നേതൃത്വത്തില്‍ വാക്സിനേഷന് കൊടുക്കും. ജലദോഷം, വയറിളക്കം, നേരിയപനി തുടങ്ങിയ ചെറിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും വാക്സിന് നല്‍കാമെന്ന് ഡിഎംഒ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയില്‍ 6,39,341 കുട്ടികള്‍ക്കായി 3623 സെഷന്‍സ് തയാറാക്കിയിട്ടുണ്ട്. ക്യാമ്പയിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളും സജ്ജമായി കഴിഞ്ഞു. ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത്, ബ്ലോക്ക്, മുന്‍സിപ്പല്‍ തലത്തില്‍ കമ്മറ്റികളും മറ്റ് ഇതര വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ജില്ലാതല മീറ്റിങുകളും നടത്തികഴിഞ്ഞു.
ക്യാമ്പിന് വേണ്ടിയുള്ള വാക്സിന് എല്ലാ കേന്ദ്രങ്ങളിലും എത്തി. ഓരോ സ്കൂളിലും പരിശീലനം ല’ിച്ച മെഡിക്കല്‍ ഓഫീസര്‍മാരും സൂപ്പര്‍ വൈസര്‍മാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് വാക്സിനേഷന് നേതൃത്വം വഹിക്കുന്നത്.
ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ 10ന് കൊല്ലം വിമലഹൃദയ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എം.മുകേഷ് എംഎല്‍എ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: