ഗൊരഖ്പൂര്‍: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുലിന്റെ ഗുജറാത്ത് സന്ദര്‍ശനത്തോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായെന്ന് ആദിത്യനാഥ് പറഞ്ഞു. ഗൊരഖ്നാഥ് ക്ഷേത്രത്തില്‍ കന്യാപൂജ നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ എവിടെയൊക്കെ പോകുന്നുവോ, അവിടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങുന്നു. ഗുജറാത്തില്‍ ക്ഷേത്രങ്ങള്‍ സന്ദര്ശിച്ചതുകൊണ്ടൊന്നും അതില്‍ മാറ്റമുണ്ടാകില്ല. അവിടെ ബിജെപി വിജയിക്കും. രാഹുല്‍ കോണ്‍ഗ്രസിന് ഒരു ദുശ്ശകുനമാണ്. വര്‍ഷാവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശിച്ചാല്‍ പ്രചാരണത്തിന് പോകുമെന്നും ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്. വിധിക്കായി കാത്തിരിക്കണം, അദ്ദേഹം വ്യക്തമാക്കി.
റോഹിങ്ക്യ മുസ്ലിങ്ങള്‍ അഭയാര്‍ത്ഥികളല്ല, കൈയേറ്റക്കാരെന്നും ആദിത്യനാഥ് പറഞ്ഞു. ചിലര്‍ അവരോട് സഹതാപം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. മ്യാന്മാറിലെ നിരവധി ഹിന്ദുക്കളെ കൊന്നൊടുക്കിയവരാണ് റോഹിങ്ക്യകള്‍, അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കള്ളപ്രചാരണം അഴിച്ചുവിടുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കര്‍ഷകരുടെ കടമെല്ലാം എഴുതിത്തള്ളി. ചിലര്‍ വായ്പ തിരിച്ചടച്ചു. അല്ലാത്തവരുടേത് സര്‍ക്കാര്‍ നല്കി. എന്നാല്‍, പ്രതിപക്ഷം സര്‍ക്കാരിനെ വെറുതെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: