ന്യൂദല്‍ഹി: വോട്ടര്‍ക്ക് രസീത് നല്കുന്ന വിവിപാറ്റ് സംവിധാനം എല്ലാ വോട്ടിംഗ് യന്ത്രങ്ങളിലും സജ്ജമാക്കുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച സംശയങ്ങളും വ്യാജ പ്രചാരണങ്ങളും അവസാനിപ്പിക്കുന്നതിനായാണ് നടപടി. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
വോട്ടിംഗ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രത്യേക പ്രിന്റിംഗ് സംവിധാനമാണ് വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍(വിവിപാറ്റ്). വോട്ട് രേഖപ്പെടുത്തുമ്പോള്‍ യന്ത്രത്തോട് ചേര്‍ന്നുള്ള വിവിപാറ്റില്‍ ഒരു രസീത് അച്ചടിച്ച് വരും. രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥിക്കു തന്നെയാണോ വോട്ട് വന്നിരിക്കുന്നതെന്ന് നോക്കി മനസ്സിലാക്കുന്നതിന് 7 സെക്കന്റുകളും ലഭിക്കും. ഇതിന് ശേഷം സ്ലിപ്പ് താനെ മുറിഞ്ഞ് വിവിപാറ്റ് യന്ത്രത്തിന് സമീപത്തുള്ള പെട്ടിയില്‍ വീഴും. വോട്ട് രേഖപ്പെടുത്തിയത് ആര്‍ക്കെന്ന് കാണിക്കുന്ന രസീത് വോട്ടര്‍ക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ ലഭിക്കില്ല. വോട്ടെടുപ്പു സംബന്ധിച്ച തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റ് തുറന്ന് സ്ലിപ്പുകള്‍ എണ്ണിത്തിട്ടപ്പെടുത്താം.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകള്‍ക്കായി 30,000 വിവിപാറ്റ് യന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനായി 16.15 ലക്ഷം യന്ത്രങ്ങളാണ് വേണ്ടിവരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: