പൗരസമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് ഭരണകൂടത്തിന്റെ ആദ്യ കടമ. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട ഭരണകൂടംതന്നെ വേട്ടക്കാരന്റെ വേഷമണിയുന്നതാണ് കേരളത്തിന്റെ വര്‍ത്തമാനചിത്രം. നീതിന്യായ-നിയമനിര്‍മ്മാണ വ്യവസ്ഥകളെപ്പോലും പാര്‍ട്ടി നിയന്ത്രണത്തിലാക്കി ഭരണകൂടവും സിപിഎമ്മും സെല്‍ഭരണത്തിന്റെ ഏറ്റവും വികൃതരൂപം നടപ്പാക്കിക്കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ‘എല്ലാവര്ക്കും ജീവിക്കണ’മെന്ന മുദ്രാവാക്യം കേരളത്തില്‍നിന്നും ഉയരുന്നത്. ഇരുപക്ഷവും ഒരേ നാണയത്തിന്റെ ഇരുവശം തന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന യാഥാര്‍ത്ഥ്യമിരിക്കേ ജനപക്ഷ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യമാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര മുന്നോട്ടുവെക്കുന്നത്.
കേരളം ഭീകരവാദത്തിന്റെ നഴ്സറിയാണെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കിയത് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. അന്നതിനെ ഗൗരവമായെടുക്കാന്‍ ഭരണകൂടമോ കേരള സമൂഹമോ തയ്യാറായില്ല. കാശ്മീര്‍ ഭീകരവാദ, ഐഎസ് ഭീകരവാദ റിക്രൂട്ട്മെന്റുകള്‍, ലൗജിഹാദിന്റെ അമ്പരപ്പിക്കുന്ന നേര്‍ചിത്രങ്ങള്‍ എന്നിവ ആ മുന്നറിയിപ്പിന്റെ ആഴം എത്രയായിരുന്നുവെന്ന തിരിച്ചറിവിലേക്ക് കേരളത്തെ എത്തിച്ചിരിക്കുന്നു. ഭീകരവാദ വര്‍ഗീയവാദ ശക്തികളെ പ്രീണിപ്പിക്കാന്‍ കോണ്‍ഗ്രസായിരുന്നു മുന്പന്തിയിലെങ്കില് ഇന്നതിന്റെ മൊത്തക്കച്ചവടം സിപിഎം ഏറ്റെടുത്തിരിക്കുന്നു. ന്യൂനപക്ഷസമൂഹത്തില്‍ അരക്ഷിതബോധമുളവാക്കുക, ന്യൂനപക്ഷസമൂഹത്തിലെ ന്യൂനപക്ഷമായ ഭീകരവാദ-മൗലികവാദ ശക്തികളെ മുഖ്യധാരയിലേക്ക് ആനയിക്കുക തുടങ്ങിയ കുടിലതന്ത്രങ്ങളാണ് സിപിഎം കൈക്കൊള്ളുന്നത്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ഉറക്കെപ്പറയാനറച്ചിരുന്ന വിഘടനവാദ മുദ്രാവാക്യങ്ങളുടെ ഉച്ചഭാഷിണിയായി ഇന്ന് സിപിഎം മാറിയിരിക്കുന്നു. ഈ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നാണ് ജനരക്ഷായാത്രയെ കേരള സമൂഹം ഏറ്റെടുക്കുന്നത്.
എട്ട് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷം വിധവയാക്കപ്പെട്ട ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ ജീവച്ഛവംപോലെ ജീവിതം മുന്നോട്ടുനീക്കുന്നുണ്ട് തലശ്ശേരി ടൗണിനടുത്ത്. 48 വര്‍ഷങ്ങള്‍ക്കു മുമ്പ് കമ്മ്യൂണിസ്റ്റുകള്‍ വെട്ടിക്കൊന്ന വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ ലീല. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആ കൊലപാതക കേസില്‍ പ്രതികളായിരുന്നു. ആദ്യ രാഷ്ട്രീയ കൊലപാതകത്തിലെ പ്രതികള്‍ ഇന്നെത്തിനില്ക്കുന്ന സ്ഥാനങ്ങള്‍ തന്നെയാണ് ഉന്മൂലന രാഷ്ട്രീയത്തിന്റെ വിളവെടുപ്പ് എത്ര ഭയാനകമാണെന്ന തിരിച്ചറിവ് നല്‍കുന്നത്.
ലീലയില്‍നിന്ന് പിണറായിയിലെ 59 കാരിയായ കെ.സി. നാരായണിയുടെ വീട്ടിലെത്തുമ്പോള്‍ സിപിഎം രക്തദാഹത്തിന്റെ രാക്ഷസീയത എത്ര ഭീകരമാണെന്ന് മലയാളിയെ ഓര്‍മ്മിപ്പിക്കുന്നു. മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരമ്മയുടെ കരച്ചില് ”അവരെന്നെ കൊല്ലാതെ വിട്ടതെന്തിന്” എന്നതാണ്. 2002 മെയ് 22 നാണ് നാരായണിയുടെ ഭര്‍ത്താവ് ചാവശ്ശേരി ഉത്തമന് സിപിഎമ്മുകാരാല്‍ കൊലചെയ്യപ്പെടുന്നത്. ബസ് ഡ്രൈവറായിരുന്നു ഉത്തമന്. യാത്രക്കാരെന്ന വ്യാജേന ബസില്‍ കയറിപ്പറ്റിയ സിപിഎം ക്രിമിനലുകളും പുറത്തുനിന്നെത്തിയ അക്രമികളും ചേര്‍ന്ന് ഇരിട്ടിക്കടുത്ത് കീഴൂരില്‍ വച്ചാണ് ഉത്തമനെ ക്രൂരമായി കൊലചെയ്തത്. ആസൂത്രിത രാഷ്ട്രീയഹത്യയുടെ രക്തസാക്ഷി.
2016 ഒക്ടോബര്‍ 12ന് നാരായണിയുടെ മുമ്പില്‍ വച്ചുതന്നെ ഏക മകന് രമിത്തിനെ വെട്ടിക്കൊന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് മാനവികത എത്ര ഉദാരമാണെന്ന് സിപിഎമ്മുകാര്‍ തെളിയിച്ചു! ഗര്‍ഭിണിയായ സഹോദരി രമിഷയ്ക്ക് മരുന്നു വാങ്ങാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയ രമിത്തിനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊല്ലുകയായിരുന്നു. 15 വര്‍ഷത്തിനിടയില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ വിലാപം സാംസ്കാരിക കേരളത്തിലെ കവികളുടെ വിഷയമായില്ല! പാര്‍ട്ടി ഓഫീസുകളില്‍ പണയംവച്ച മനഃസാക്ഷിയുമായി പുരോഗമന സാഹിത്യം എഴുതുന്ന തിരക്കിലാണല്ലോ അവര്‍.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍നിന്ന് ഏറെയകലെയല്ല നാരായണിയുടെ വീട്. പക്ഷേ, ആ അമ്മയുടെ വിലാപം ഉള്‍ക്കൊള്ളാന്‍ സ്റ്റാലിനിസ്റ്റ് ഹൃദയങ്ങള്‍ക്കാവില്ല. ”എന്റെ ഭര്‍ത്താവിനെ അവര്‍ കൊന്നു. എന്റെ മകനെയും. അവരെന്നെയും കൊല്ലട്ടെ. ഞാന്‍ കാത്തിരിക്കുകയാണ്.” ഭര്‍ത്താവിന്റെ വിയോഗത്തിനുശേഷം മക്കളെ പോറ്റിവളര്‍ത്താന്‍ പാടുപെട്ട അമ്മയുടെ ദീനരോദനം. വൈധവ്യവും കഷ്ടപ്പാടുകളും തളര്‍ത്തിയ അമ്മ മകന്റെ ഓര്‍മ്മകള്‍ക്ക് കാവലിരിക്കുകയാണ്. ഇനി ഒരമ്മയ്ക്കും ഇത്തരമൊരു ഗതികേടു വരുത്തരുതേയെന്ന പ്രാര്‍ത്ഥനയാണ് അവര്‍ക്കുള്ളില്‍.
2015ല്‍ ഏഷ്യാനെറ്റിന്റെ ‘സെല്‍മീ ദ ആന്‍സര്‍’ എന്ന ചാനല്‍ ഷോയില്‍ നടന് മുകേഷിനെ വിസ്മയിപ്പിച്ച വിസ്മയ എന്ന പെണ്‍കുട്ടിയെ നമുക്ക് ഓര്‍മ്മയുണ്ടാകും. ജീവിതത്തിന്റെ വിസ്മയക്കാഴ്ചകളിലേക്ക് കാലെടുത്തുവച്ച ആ പെണ്‍കുട്ടിയെ അനാഥമാക്കുകയാണ് സിപിഎം ചെയ്തത്. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിനെതിരെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുവെന്നതാണ് വിസ്മയയുടെ അച്ഛന് സന്തോഷ് ചെയ്ത മാപ്പര്‍ഹിക്കാത്ത കുറ്റം. 2017 ജനുവരിയില്‍ സമാധാന യോഗങ്ങളുടെ തീരുമാനമെഴുതിയ മഷിയുണങ്ങുന്നതിന് മുമ്പ് പാര്‍ട്ടി കോടതി സന്തോഷിന്റെ ശിക്ഷ നടപ്പാക്കി.
വിസ്മയയേയും മകന് സാരംഗിനെയും ചേര്‍ത്ത് പിടിച്ച അമ്മ എം.സി. ബേബി രാഷ്ട്രീയ കേരളത്തോട് ചോദിക്കുന്നത്. ‘എന്തിനാണ് അവര്‍ ഇവരെ അനാഥരാക്കിയത്’ എന്നാണ്. അണ്ടല്ലൂര്‍കാവിലെ ഉത്സവത്തിന് ദൈവത്താര്ക്ക് വഴികാണിച്ച് മുമ്പില്‍ നടന്നിരുന്ന സന്തോഷ് ഈ മക്കള്‍ക്ക് വഴികാണിച്ച് മുമ്പില്‍ നടക്കാനുണ്ടാവില്ല. ഉറുമ്പിനെപ്പോലും നോവിക്കാതെ ജീവിച്ച ആ പിതാവിനെ, തകര്‍ന്നുവീഴാനിരിക്കുന്ന പഴയ വീടിന്റെ ഇടുങ്ങിയ മുറിയില്‍ വെട്ടിക്കൊല്ലുകയായിരുന്നു. ഏഷ്യാനെറ്റ് ചാനല്‍ ഷോയില്‍ വിസ്മയ വിജയിച്ചതിന് ഗ്രാമത്തില്‍ ഉയര്‍ത്തിയ ഫ്ളക്സ് നശിപ്പിക്കാന്‍ മടികാണിക്കാത്ത മാര്‍ക്സിസ്റ്റുകള്‍ പഞ്ചായത്തിന്റെ ഒരു ആനുകൂല്യവും സന്തോഷിന്റെ കുടുംബത്തിന് ലഭിക്കില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. മാര്‍ക്സിസ്റ്റ് മാനവികതയുടെ രീതി ശാസ്ത്രമെന്തെന്ന് മനസ്സിലാക്കുന്ന കണ്ണൂര്‍ ജില്ലയിലെ ചില അനുഭവങ്ങള്‍ മാത്രമാണിത്.
ആര്‍എസ്എസ്-സിപിഎം അക്രമം എന്ന ലളിത വിശദീകരണമാണ് ഒരു വിഭാഗം മാധ്യമങ്ങളും യുഡിഎഫും പ്രചരിപ്പിക്കുന്നത്. അക്രമത്തില്‍ ആര്‍എസ്എസ്-ബിജെപി എന്നീ സംഘടനകള്‍ ഒരു ഭാഗത്തും, മറുഭാഗത്ത് സിപിഎമ്മും എന്ന പ്രചാരണം നടക്കുന്നു. എന്നാല്‍ എന്താണ് വാസ്തവം? സിപിഎം ആര്‍എസ്എസ്സിനു നേരെ മാത്രമല്ല കൊലക്കത്തി ഉയര്‍ത്തുന്നത്. കൊല്ലപ്പെട്ടവരില്‍ കോണ്‍ഗ്രസുകാരും മുസ്ലിം ലീഗുകാരും എന്‍ഡിഎഫുകാരും സിപിഐക്കാരും ഒരു രാഷ്ട്രീയമില്ലാത്തവരും ഉണ്ട്. സ്ത്രീകളും കുട്ടികളും പിന്നാക്ക വിഭാഗങ്ങളും വേട്ടയാടപ്പെടുന്നു. ചിത്രലേഖയും കല്ലേന്‍പൊക്കുടനും സക്കറിയയും കെ.സി ഉമേഷ്ബാബുവും പരിസ്ഥിതി പ്രവര്‍ത്തകനായ ഭാസ്കരന് വെള്ളൂരും ഫോക്ലോര് വിദഗ്ധനായ ഡോ. ആര്.സി. കരിപ്പത്തും ആക്രമിക്കപ്പെട്ടത് അവര്‍ ആര്‍എസ്എസ്സുകാരായതുകൊണ്ടല്ല. മാര്‍ക്സിസ്റ്റ് അസഹിഷ്ണുതയുടെ വേട്ടനായ്ക്കള്‍ വിഹരിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിഷേധിക്കപ്പെടുന്നുവെന്നതാണ് ഇത് നല്കുന്ന സൂചന.
ക്ഷേത്രങ്ങളില്‍ ആര് പ്രഭാഷണം നടത്തണമെന്നും ആര് പൂജ നടത്തണമെന്നും വായനശാലയുടെ കമ്മറ്റിയില്‍ ആരായിരിക്കണമെന്നും പിടിഎ പ്രസിഡന്റ് ആരാകണമെന്നും സിപിഎം തീരുമാനിക്കുന്നു. ഗ്രാമങ്ങളില്‍ പാര്‍ട്ടിയല്ലാതെ മറ്റൊരു സാമൂഹ്യസംവിധാനം പാടില്ലെന്ന തിട്ടൂരമാണ് നടപ്പാക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: