ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം നേതൃത്വം ജാഗ്രതയില്‍. എല്ലാ പക്ഷത്തും നില്ക്കുന്ന നേതാക്കള്‍ തോമസ് ചാണ്ടിയുടെ ആനുകൂല്യങ്ങള്‍ പറ്റിയവരായതിനാല് വിഭാഗീയതയുടെ ഭാഗമായി ഈ വിഷയം സമ്മേളനങ്ങളില്‍ ഉയര്‍ന്നു വരില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ അണികളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയരാനുള്ള സാദ്ധ്യത മുന്നില്‍ കണ്ട് നേതൃത്വം കര്‍ശന നിര്‍ദ്ദേശമാണ് ഈ വിഷയത്തില്‍ നല്‍കിയിട്ടുള്ളത്.
പാര്‍ട്ടി ശത്രുക്കളും മാദ്ധ്യമങ്ങളും ചാണ്ടിയുടെ പേരില്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ സമ്മേളനങ്ങളില്‍ ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായാല്‍ അവര്‍ പാര്‍ട്ടിക്കെതിരെ ഉപയോഗിക്കുമെന്ന് പറഞ്ഞാണ് അണികളെ പിന്തിരിപ്പിക്കുന്നത്. ജില്ലയില്‍ ഇതുവരെ നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലൊന്നും തന്നെ ചാണ്ടിയുടെ കയ്യേറ്റം കാര്യമായ ചര്‍ച്ചയായില്ല.
ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 വരെ തുടരും. തുടര്‍ന്നുള്ള ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ പ്രതിനിധികള്‍ മാത്രമാണ് പങ്കെടുക്കുക, അതിനാല്‍ നേതൃത്വത്തിന് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ചയ്ക്ക് വരിക. നെല്‍വയല്‍ സംരക്ഷണണത്തിനും, പരിസ്ഥിതി സംരക്ഷണത്തിനും നേതൃത്വം നല്‍കുന്നതായി അവകാശപ്പെടുന്ന വി.എസ്. അച്യുതാനന്ദന്റെ സ്വന്തം ജില്ലയില്‍ അദ്ദേഹത്തിന്റെ പക്ഷക്കാരിലെ പ്രമുഖര്‍ക്ക് തോമസ് ചാണ്ടിയുമായി അടുത്ത ബന്ധമുണ്ട്.
വിഎസിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ മുന്‍ ജനപ്രതിനിധിയായ നേതാവിന്റെ മകന് വിദേശത്ത് ജോലി നേടിക്കൊടുത്തതും തോമസ് ചാണ്ടിയാണെന്ന് ആക്ഷേപം ഉണ്ട്. കൈനകരിയില്‍ തോമസ് ചാണ്ടിയുടെ കൃഷി ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നോട്ടക്കാരായി പ്രവര്‍ത്തിക്കുന്നതും സിപിഎം പ്രാദേശിക നേതാക്കളാണ്. ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമെ ഇക്കാര്യത്തില്‍ പ്രതികരിച്ചാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ ഒദ്യോഗിക നിലപാട്.
അതിനിടെ പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ വിജലന്‍സിന്റെ തുടര്‍നടപടികള്‍ അനന്തമായി നീളുകയാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പ് വരെ വിജിലന്‍സ് മൗനം പാലിക്കാനാണ് സാദ്ധ്യത. വിവാദം ഭയന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം സംസ്ഥാന സമിതിയും തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: