വൈക്കം: എന്‍ഐഎ അന്വേഷണം നടക്കുന്ന അഖില സംഭവത്തില്‍ സിപിഎം നേതൃത്വവും, സംസ്ഥാന സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. ടിവിപുരത്തെത്തി അഖിലയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തില്‍ വൃന്ദകാരാട്ടിന്റെയും, സച്ചിദാനന്ദന്റെയും നിലപാട് കോടതി അലക്ഷ്യമാണ്. വേദനയനുഭവിക്കുന്ന രക്ഷിതാക്കളെ വളഞ്ഞിട്ടാക്രമിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ അഭിപ്രായം പറയുന്നവരുടെ മക്കളെ സിറിയയിലേക്ക് അയക്കാന്‍ തയ്യാറാകുമോ എന്നും വ്യക്തമാക്കണം. മക്കളില്ലാത്ത വൃന്ദാകാരാട്ടിന് അച്ഛനമ്മമാരുടെ ദുഃഖം അറിയില്ല. ടിവിപുരത്ത് എത്തി ഇവരെ സന്ദര്‍ശിച്ചതിന് ശേഷം വൃന്ദാകാരാട്ട് അഭിപ്രായം പറയണം. അഖിലയുടെ മാതാപിതാക്കളുടെ വിഷമം എന്തുകൊണ്ടാണ് ഇവര്‍ മനസിലാക്കാതെ പോകുന്നത്.
ആശയക്കുഴപ്പം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നത്. സാമൂഹ്യനീതി അഖിലയുടെ പിതാവ് അശോകനും ലഭിക്കണം. തീവ്രവാദബന്ധമുള്ള ഈ സംഭവം രാഷ്ട്രീയവല്ക്കരിക്കപ്പെടേണ്ടതല്ല. അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളവര്‍ക്ക് കോടതിയെ സമീപിക്കാം. അഖിലക്ക് പറയാനുള്ളത് കോടതി കേട്ടതാണ്. സൂപ്രീംകോടതിയുടെ വിധി അനുസരിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈക്കം ഗോപകുമാര്‍, ബിജെപി ജില്ലാപ്രസിഡന്റ് എന്‍. ഹരി, നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: