ആലപ്പുഴ: ഭൂമി സംബന്ധിച്ച ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാനുള്ളത് 159 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ഡേറ്റാബാങ്ക് പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇവിടങ്ങളിലെ ഭൂഉടമകള്‍ പ്രതിസന്ധിയിലാണ്. പുരയിടങ്ങള്‍ പലതും രേഖകളില്‍ നിലമായതിനാല്‍ വീട് വയ്ക്കാനോ, വില്‍ക്കാനോ കഴിയുന്നില്ല. നിലം നികത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കഴിയുന്നില്ല
2008ലാണ് നെല്‍ വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസ്സാക്കിയത്. ഒരു വര്‍ഷത്തിനകം ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപ്പായില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആറു മാസത്തിനകം ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്നായിരുന്നു വാഗ്ദാനം.
ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ പലതവണ നിര്‍ദ്ദേശം നല്‍കിയെങ്കിലും നടപ്പാകുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഡേറ്റാബാങ്ക് പ്രസിദ്ധീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും നിര്‍ദ്ദേശം നല്കി.
മെയ് 30ലെ കേരള നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളിലെ ഭേദഗതി ഉത്തരവ് പ്രകാരം ഡേറ്റാ ബാങ്കില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ 1,12,896 എണ്ണം അപേക്ഷകളാണ് ലഭിച്ചത്. ഇവ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിരവധി പേര് ഇനിയും അപേക്ഷകള്‍ നല്‍കാനുണ്ട്. ഈ സാഹചര്യത്തില്‍ അപേക്ഷകള്‍ സ്വീകരിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. പ്രാദേശിക നിരീക്ഷണ സമിതി കണ്‍വീനര്‍മാര്‍ക്ക് ഭൂ ഉടമസ്ഥന്റെ പേര്, സര്‍വ്വേ നമ്പര്‍, തണ്ടപ്പേര്, ഉദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗം എന്നിവ ഉള്‍പ്പെടുത്തി 100 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച വെള്ള പേപ്പറില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരാമെന്നും സര്‍ക്കാര്‍ ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: