കൊച്ചി: വിജയദശമിക്ക് ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. എറണാകുളം പറവൂര്‍ മൂകാംബിക , ചോറ്റാനിക്കര, കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക, തിരുവനന്തപുരം ആറ്റുകാല്‍, തൃശൂര്‍ തിരുവുള്ളക്കാവ്, കാടാമ്പുഴ, തിരൂര്‍ തുഞ്ചന്‍ പറമ്പ് തുടങ്ങിയ പ്രധാന ദേവി ക്ഷേത്രങ്ങളിലും സാംസ്ക്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.സരസ്വതി ദേവിയെ മനസ്സില്‍ ധ്യാനിച്ചു ഗുരുക്കന്മാര് ആദ്യാക്ഷരത്തിന്റെ മന്ത്രമോതി. ആയിരക്കണക്കിന് ഭക്തജനജനങ്ങള് വിശ്വാസപൂര്‍വം ക്ഷേത്രങ്ങളിലേക്കു ഒഴുകിയെത്തി.
ജന്മഭൂമിയും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി സംസ്കൃതിഭവനില് വിദ്യാരംഭം സംഘടിപ്പിച്ചു. വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, എഴുത്തുകാരിയും ഗാനരചയിതാവുമായ പത്മജാ രാധാകൃഷ്ണന്, വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. എന്‍. മധുസൂദനന് പിള്ള, കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് ഡോ. കെ. സി. അജയകുമാര്‍ തുടങ്ങിയ ആചാര്യന്മാര് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എ കുട്ടികളെ എഴുത്തിനിരുത്തി.
ഇടപ്പഴിഞ്ഞി തരംഗനിസരി സംഗീത വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് ഗാനഗന്ധര്വന് യേശുദാസ് സംഗീതത്തില്‍ ഹരിശ്രീ കുറിച്ചു. ഗായത്രി മന്ത്രം ചൊല്ലി കൊടുത്താണ് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചത്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായര്‍, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, ചാത്തനാത്ത് അച്യുതനുണ്ണി, മണമ്പൂര്‍ രാജന്‍ബാബു, ആലങ്കോട് ലീലാകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: