പൊന്‍കുന്നം: ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ പരിശോധന പേരിനുമാത്രമാക്കിയതോടെ ഭൂരിഭാഗം ഹോട്ടലുകളിലും ബേക്കറികളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് പതിവായി.
പല ഹോട്ടലുകളിലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പാചകം ചെയ്യുന്നത്. പച്ചക്കറികള്‍ പേരിനു മാത്രമാണ് കഴുകുന്നത്. വിഷം തളിച്ചെത്തുന്ന കറിവേപ്പിലകള്‍ കഴുകാതെ ഉപയോഗിക്കുന്നത് ഹോട്ടലുകളില്‍ പതിവാണ്. മിക്ക കറികളിലെയും പ്രധാന ചേരുവയായ സവാള തൊലി പൊളിച്ചുപയോഗിക്കുന്നതല്ലാതെ കഴുകാറില്ല. ബേക്കറികളിലും പഴകിയ ഭക്ഷണസാധനങ്ങള്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കള്‍ക്ക് കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. എന്നാല്‍ പരിശോധനക്ക് ആളുവരാതായതോടെ പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. വില വിവരപ്പട്ടികയുണ്ടെങ്കില് തന്നെ അത് ദിവസേന പുതുക്കാറുമില്ല.
കൃത്യമായി കൈമടക്ക് കൊടുക്കുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പരിശോധനാ സമയം മുന്‍കൂട്ടി അറിയുമെന്നതിനാല്‍ വലിയ ബേക്കറികളിലും, ഹോട്ടലുകളിലും ഉദ്യോഗസ്ഥരെത്തുന്ന ദിവസം നല്ല ഭക്ഷണവും വൃത്തിയും വിലവിവരപ്പട്ടികയും ഉറപ്പാണ്. ചില സ്ഥാപനങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിലകൂട്ടി അളവ് കുറച്ചാണ് വിറ്റഴിക്കുന്നത്.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണെങ്കിലും പല കട ഉടമകളും ഇത് കൃത്യമായി പാലിക്കുന്നില്ല. ഒരു തവണത്തെ റെയ്ഡിനു ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പലപ്പോഴും അടുത്ത റെയ്ഡ് നടത്തുന്നത്. ഇതാണ് കടക്കാരുടെ ലാഭവും.
തിരുവനന്തപുരത്ത് ഷവര്‍മ്മ കഴിച്ച് ഒരു മരണം സംഭവിച്ചപ്പോഴാണ് കേരളത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണ്ടെന്നു തന്നെ ജനങ്ങള്‍ അറിയുന്നത്. അന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ ദിവസേന റെയ്ഡുകള്‍ നടത്തി ഹോട്ടലുകാരുടെ ഉറക്കം നഷ്ടപ്പെടുത്തിയപ്പോള്‍ ജനങ്ങള്‍ക്ക് ഹോട്ടലുകളില്‍ നിന്ന് വൃത്തിയുള്ള ഭക്ഷണം കഴിക്കാമെന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വയറുകേടാകുമോയെന്ന ആശങ്കയില്‍ ഹോട്ടലുകളില്‍ കയറണ്ട അവസ്ഥ വീണ്ടും സംജാതമായിരിക്കുകയാണ്. മറ്റൊരു ഭക്ഷ്യ ദുരന്തം വരുമ്പോള്‍ മാത്രമാണ് ഇനി അധികൃതര്‍ ഉണര്ന്നെഴുന്നേല്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: