ന്യൂദല്‍ഹി: റോഹിന്‍ങ്ക്യന്‍ പ്രശ്നം സജീവമായി നിലനില്‍ക്കെ അയല്‍രാജ്യങ്ങളായ മ്യാന്മര്, ബംഗ്ലാദേശ് അതിര്ത്തിര്ത്തികളില് ഇന്ത്യ പുതിയ രണ്ട് ചെക്ക് പോസ്റ്റുകള്‍ തുറന്നു. മിസോറാമിലെ ല്വാംഗ്തലായ്, ലംഗ്ലെയ് ജില്ലകളിലാണ് ചെക്ക് പോസ്റ്റുകള്‍ തുറന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
മ്യാന്മറില് നിന്ന് കൃത്യമായ രേഖകളുമായി ഇന്ത്യയിലെത്തുന്നവര്‍ക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്കുമായാണ് മിസോറാമിലെ ല്വാംഗ്തലായില് ചെക്ക് പോസ്റ്റ് തുറന്നത്. സൊറിന്‍പുയ് ചെക്ക്പോസ്റ്റ് എന്നാവും ഇതറിയപ്പെടുക. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനായാണ് കവര്പുച്ച് എന്ന ചെക്ക്പോസ്റ്റ് തുറന്നിരിക്കുന്നത്.
കലാഡന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് നടപ്പാക്കുകയെന്ന ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് സൊറിന്പുയില് ചെക്ക് പോസ്റ്റ് തുറന്നത്. ഇന്ത്യയിലെ കിഴക്കന്‍ തീരപട്ടണമായ കൊല്‍ക്കത്തയേയും മ്യാന്മറിലെ റാഖിന് സംസ്ഥാനത്തെ സിറ്റ്വെയേയും കടല്‍മാര്‍ഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് കലാഡന്‍ നദി വഴിയുള്ള ഗതാഗത പദ്ധതി. 2014ല്‍ പദ്ധതി യാഥാര്ത്ഥ്യമാവേണ്ടതായിരുന്നെങ്കിലും വൈകുകയായിരുന്നു.2016 ഡിസംബറിലാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. 539 കിലോമീറ്റര്‍ കപ്പല്‍ ഗതാഗതമാണ് ഇതുവഴി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: