ന്യൂദല്‍ഹി: ചരക്കു സേവന നികുതി നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചന നല്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നികുതി വരുമാന നഷ്ടം പരിഹരിച്ച ശേഷം ജിഎസ്ടിയുടെ ഉയര്‍ന്ന നികുതി നിരക്കുകള്‍ കുറയ്ക്കാനാണ് ധനമന്ത്രാലയത്തിന്റെ ആലോചന.
ജിഎസ്ടി നടപ്പാക്കിത്തുടങ്ങിയതിന്റെ ആദ്യഘട്ടങ്ങളിലാണ് രാജ്യം. സാഹചര്യങ്ങള്‍ പുരോഗമിക്കുന്നതിനനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തും, ധനമന്ത്രി പറഞ്ഞു. എന്നാല്‍, നികുതി വരുമാനം പൂര്‍വസ്ഥിതിയിലെത്തിയ ശേഷം മാത്രമേ ഇതു സാധ്യമാകൂയെന്നും ഫരീദാബാദില്‍ നികുതി വകുപ്പുകളുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കവെ ധനമന്ത്രി വ്യക്തമാക്കി.
നിലവില്‍ അഞ്ച്, 12, 18, 28 എന്നിങ്ങനെ നാല് നിരക്കുകളിലാണ് ജിഎസ്ടിയില്‍ നികുതി ഈടാക്കുന്നത്. ജനങ്ങള്‍ ഏറെ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതിഭാരം കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. പരോക്ഷ നികുതിയുടെ ഭാരം എല്ലാവരിലും എത്തുന്നുണ്ടെന്നും അത് കുറയ്ക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
നികുതി ഘടനയില്‍ മാറ്റം വരുത്തേണ്ട ബാധ്യത രാജ്യത്തിനുണ്ട്. നികുതി ഭാരം കുറഞ്ഞാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് മുന്നേറാനാകൂ. വരുമാന നഷ്ടം നികത്തുകയെന്ന ലക്ഷ്യം കൈവരിക്കാനായാല്‍ വലിയ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ സാധ്യമാക്കാം. ജിഎസ്ടി സംവിധാനം നടപ്പാക്കിയത് രാജ്യത്തിന് ഗുണം മാത്രമാണ് ചെയ്തിട്ടുള്ളത്. ജിഎസ്ടി നടപ്പാക്കി രണ്ടുമാസം പ്രതീക്ഷിച്ച വരുമാനം നികുതിയിനത്തില്‍ സംഭരിക്കാനായി. വരുന്ന മാസങ്ങളില്‍ നികുതി വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാകും, ജെയ്റ്റ്ലി പറഞ്ഞു.
നികുതി വരുമാനമാണ് രാജ്യത്തിന്റെ ജീവനാഡിയെന്ന് പുതിയ റവന്യൂ സര്‍വീസ് ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. നികുതി അടയ്ക്കേണ്ടവരില്‍ ഭീതി പരത്തുന്നതിന് പകരം അവര്‍ നികുതി അടയ്ക്കുന്നത് ദേശത്തിനു വേണ്ടിയാണെന്ന ബോധം ഉണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: