ആലപ്പുഴ: ആര്‍ഒ പ്ലാന്റുകളില്‍ ജലം ശേഖരിക്കാനെത്തുന്നവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായി. അനുവദനീയമായതിലും അധികമളവില്‍ ജലം ശേഖരിക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കങ്ങള്‍ പതിവാകുന്നത്. പല പ്ലാന്റുകളിലും ഇത്തരം തര്‍ക്കങ്ങള്‍ കൈയാങ്കളിയിലും സംഘര്‍ഷങ്ങളിലേക്കും നീങ്ങുകയാണ്.
ഒരാള്‍ക്ക് പത്തുലിറ്റര്‍ ജലമാണ് ഒരു ആര്‍ഒ പ്ലാന്റില്‍ നിന്നും ശേഖരിക്കാന്‍ അനുമതിയുള്ളത്. ഇത് സംബന്ധിച്ച അറിയിപ്പ് പ്ലാന്റുകളോട് ചേര്‍ന്ന് പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. ആദ്യ കാലങ്ങളില്‍ ഇത് കൃത്യമായി അംഗീകരിച്ച് ജലം ശേഖരിച്ചിരുന്നെങ്കിലും പിന്നീട് പലരും 20ഉം 30ഉം ലിറ്റര്‍ വെള്ളം ശേഖരിച്ച് തുടങ്ങിയതോടെയാണ് തര്ക്കങ്ങളുണ്ടായിത്തുടങ്ങിയത്.
നിലവില്‍ 20 ലിറ്റര്‍ വെള്ളമെന്ന് തരത്തിലാണ് ഉപഭോക്താക്കള്‍ ആര്‍ഒ പ്ലാന്റുകളില്‍ നിന്ന് ജലം ശേഖരിക്കുന്നത്. പമ്പിങ് ശേഷി കുറവുള്ള ആര്‍ഒ പ്ലാന്റുകളില്‍ ഇത്തരത്തില്‍ ജലം ശേഖരിക്കുന്നത് താമസത്തിന് ഇടയാക്കുന്നുമുണ്ട്. നഗരത്തിലെ പല ആര്‍ഒ പ്ലാന്റുകളും കഴിഞ്ഞ കുറച്ചുനാളുകളായി പ്രവര്‍ത്തനരഹിതമാണ്. പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളിലാകട്ടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ആര്‍ഒ പ്ലാന്റുകളില്‍ നിന്നും ശുദ്ധജല വിതരണം നടത്തുന്നത്. കഴിഞ്ഞദിവസം കളക്ട്രേറ്റ് ജങ്ഷന് കിഴക്കുഭാഗത്തുള്ള ആര്‍ഒ പ്ലാന്റില്‍ ഇത്തരത്തില്‍ പുലര്‍ച്ചെ ജലം ശേഖരിക്കാനെത്തിയവര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു.
ശേഖരിക്കുന്ന ജലത്തിന്റെ അളവ് സംബന്ധിച്ചുള്ള നിര്‍ദേശം കര്‍ശനമായി നടപ്പാക്കാന്‍ വാട്ടര്‍ അഥോറിട്ടി ഉദ്യോഗസ്ഥര്‍ തയാറാകണമെന്ന ആവശ്യവും ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: