ആലപ്പുഴ: മന്ത്രി തോമസ്ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിനെതിരെ നടപടി ആവശ്യം ഉയരുന്നതിനിടെ വേമ്പനാട് കായലിന്റെ വിസ്തൃതി കുറയുന്നതായുള്ള ശാസ്ത്രസാഹിത്യപരിഷത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് വിവാദമാകുന്നു.
ഒരു നൂറ്റാണ്ടിനുള്ളില്‍ വേമ്പനാട് കായലിന്റെ വിസ്തൃതിയില്‍ നാല്‍പ്പത് ശതമാനത്തിലേറെ കുറവുണ്ടായതായി പരിഷത്തിന്റെ വേമ്പനാട് കായല്‍ കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മന്ത്രി തോമസ് ഐസക് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മക്ക് നല്‍കിയാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. തോമസ് ചാണ്ടിയുടെ റിസോര്‍ട്ട് കായല്‍ കൈയേറിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമ്പോള്‍ അതേ മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ തന്നെ കായല്‍ കൈയേറ്റത്തിനെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതാണ് സിപിഎമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
മന്ത്രി തോമസ് ഐസക്കിനെ നിയന്ത്രിക്കുന്നത് പരിഷത്താണെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ സിപിഎമ്മില്‍ ഉയര്‍ന്നിരുന്നു. പിണറായിയും, വിഎസ്സുമല്ല, ഐസക്കാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന പരിഷത്ത് ആചാര്യന് സി. ആര്. പരമേശ്വരന്റെ ലേഖനം വന്‍വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കൈയേറ്റം മൂലം കായല്‍ ഇല്ലാതാകുന്നെന്ന റിപ്പോര്‍ട്ടുമായി പരിഷത്ത് രംഗത്തെത്തിയത് ചര്‍ച്ചയാകുന്നത്. ചാണ്ടിയുടെ കയ്യേറ്റം വന്‍വിവാദമായി നിലനില്ക്കുമ്പോള് തന്നെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതാണ് ഐസക്ക് വിരുദ്ധ പക്ഷത്തെ ചൊടിപ്പിച്ചത്.
കായലിന്റെ ശരാശരി ആഴം മൂന്നര മീറ്ററായി കുറഞ്ഞുവെന്നും രണ്ടായിരത്തിനുശേഷം കായല്‍ കൈയേറ്റം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കായലിനോട് ചേര്‍ന്ന പ്രദേശങ്ങളുടെ നഗരവല്‍ക്കരണം കൈയേറ്റത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. മത്സ്യസമ്പത്തില്‍ വലിയ ശോഷണമുണ്ടായി. കായലിന്റെ പരിസ്ഥിതിയുടേയും ജൈവ വൈവിധ്യത്തിന്റെയും വലിയ തോതിലുള്ള തകര്‍ച്ചയുണ്ടായി. നീരൊഴുക്കില്‍ വ്യതിയാനം വന്നതിനാല്‍ കായലിന്റെ ഘടനയില്‍ വലിയ മാറ്റമുണ്ടായി. ഖര, ദ്രവ മാലിന്യങ്ങളുടെ അളവില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടാകുകയും കായലിന്റെ വാഹക ശേഷി അനുദിനം കുറഞ്ഞുവരികയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കായലിന്റെ സംരക്ഷണത്തിന് ജനപങ്കാളിത്തത്തോടെ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്നും കായലിന്റെ പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള ദശവത്സര പദ്ധതി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. റവന്യു രേഖകളുടെ അടിസ്ഥാനത്തില്‍ കായലിന്റെ അതിര്‍ത്തി തിരിച്ച്, കായല്‍ കയ്യേറി നടന്ന അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും സമയബന്ധിതമായി ഒഴിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
വേമ്പനാട് കായലില്‍ നടന്ന കൈയേറ്റങ്ങളുടെ സ്വഭാവം പഠിക്കുന്നതിനും കായലിന്റെ പാരിസ്ഥിതിക പുനരുജ്ജീവനം സാധ്യമാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമാണ് പ്രൊഫ. പ്രഭാത് പട്നായിക് ചെയര്‍മാനും ഡോ. സി. ടി. എസ.് നായര്‍ മെമ്പര്‍ സെക്രട്ടറിയുമായി പരിഷത്ത് കമ്മീഷനെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: