പത്തനംതിട്ട: ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത ശ്രമം. ഹൈന്ദവ ആചാരാനുഷ്ഠാന പദങ്ങളെ അവയുടെ യഥാര്ത്ഥഅര്ത്ഥത്തില് നിന്നും മാറ്റി സഭ്യമല്ലാത്ത മറ്റൊരു അര്‍ത്ഥം കല്പിച്ചു നല്‍കുകയും അതിന് സമൂഹമാധ്യമങ്ങളിലൂടെ ബോധപൂര്‍വ്വം പ്രചരണം നല്‍കുകയുമാണ് രീതി. ഇത്തരത്തില്‍ ഇപ്പോള്‍ ഏറെ തെറ്റായി പ്രയോഗിക്കുന്ന ഒരു പദമാണ് പൊങ്കാല ഇടുക എന്നത്.
പ്രഭാതത്തില്‍ വൃതനിഷ്ഠയോടെ ഭക്തര്‍ പുത്തന്കലത്തില് സൂര്യപ്രീതിയ്ക്കായും ദേവീപ്രീതിയ്ക്കായും അന്നം പാകം ചെയ്ത് നിവേദിക്കുന്നതാണ് പൊങ്കാല. ഭക്തിപൂര്‍വ്വം നടത്തുന്ന ഈ നിവേദ്യ പൂജാപദത്തെ ഇന്ന് സമൂഹമാധ്യമങ്ങളില്‍ എതിരാളികളെ അധിക്ഷേപിക്കുന്ന വാചക കസര്ത്തിനാണ് നല്‍കിയിരിക്കുന്നത്.
പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പ് ഭേദിക്കുന്ന തരത്തിലുള്ള വാക്പ്രയോഗങ്ങളിലുടെ പ്രതിയോഗിയെ ആക്രമിക്കുമ്പോള്‍ അയാളെ പൊങ്കലയിട്ടു എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ പ്രയോഗം ഇപ്പോള്‍ പ്രചുരപ്രചാരത്തിലായതോടെ ആളുകള്‍ ഭക്തിപൂര്‍വ്വം അനുഷ്ഠിക്കുന്ന കര്‍മ്മത്തിന്റെ ആധ്യാത്മികപരിശുദ്ധിയും പവിത്രതയുമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലുമടക്കം നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ഭക്തിപൂര്‍വ്വം അനുഷ്ഠിക്കുന്ന ചടങ്ങിന്റെ പേര് കാലക്രമത്തില്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന പുതുതലമുറയ്ക്ക് പരിചിതമാകുന്നത് സഭ്യേതരമായ പദങ്ങളിലൂടെ എതിരാളിയെ നേരിടുന്നതിനായിരിക്കും. ഇതരമതസ്ഥരുടെ ഒരു ആചാരാനുഷ്ഠാനത്തേയും ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്തത് ശ്രദ്ധേയമാണ്.
ഹൈന്ദവീയമായ നൈയക്തികമൂല്യങ്ങളുടെ വേരറുക്കുക എന്നലക്ഷ്യത്തോടെ ഇത്തരം പ്രയോഗങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ ഹിന്ദുവിരുദ്ധ ദൃശ്യമാധ്യമങ്ങളും ഉത്സാഹിക്കുന്നു. ഓച്ചിറ പരബ്രഹ്മമൂര്‍ത്തിയെ തെണ്ടികളുടെ ദൈവമായി അവതരിപ്പിക്കുന്നതിനു പിന്നിലും ഇത്തരം ദുരുദ്ദേശ്യങ്ങള്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: