ഭാരതം ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും ശ്രേഷ്ഠരായ രണ്ട് മഹാത്മാക്കളാണ് ബുദ്ധനും ഗാന്ധിജിയും. രണ്ടുപേരും അഹിംസയുടെ പ്രവാചകന്മാരായത് യാദൃച്ഛികമല്ല. വിശ്വാസഭ്രാന്തും പരഹിംസയും കയറ്റുമതി ചെയ്ത മറ്റ് ‘മഹാന്മാരി’ല്‍ നിന്ന് ഈ മൂല്യം ഇവരെ മാറ്റിനിര്‍ത്തുന്നു.
ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഈ മഹാത്മാക്കള്‍ അനേകകോടി അനുയായികളെ നേടിയിട്ടുണ്ട്. മഹാനായ ചിന്തകന്‍ ബര്‍ട്രാന്റ് റസ്സല്‍, ഞാനൊരു മതം സ്വീകരിക്കുകയാണെങ്കില്‍ അത് ബുദ്ധമതമായിരിക്കുമെന്ന് പറഞ്ഞത് ബുദ്ധന്റെ ഈ മഹത്വം അംഗീകരിച്ചാണ്. ഗാന്ധിജിയെപ്പോലൊരു മഹാത്മാവ് ജീവനോടെ ഈ ഭൂമുഖത്ത് നടന്നു എന്നതില്‍ വരുംതലമുറ അത്ഭുതപ്പെടും എന്നും ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എഴുതിയതും ഭാരതത്തിന്റെ ഈ മഹാനായ പുത്രനെ അംഗീകരിച്ചുകൊണ്ടാണ്.
കഴിഞ്ഞ കാലത്ത് ജീവിച്ച് മണ്മറഞ്ഞുപോയ മഹാന്മാരെക്കുറിച്ചും, കഴിഞ്ഞ കാല ചരിത്രത്തെക്കുറിച്ചും നാം നിരന്തരം പഠിക്കുകയും എഴുതുകയും ചെയ്യുന്നു. ചരിത്രവും പരിത്രപുരുഷന്മാരും വീണ്ടുംവീണ്ടും വിലയിരുത്തപ്പെടുന്നു. ഓരോ വിലയിരുത്തല്‍ കഴിയുമ്പോഴേക്കും, ചരിത്രത്തിന്റെ ഒഴുക്കില്‍ ചിലരുടെ ചിത്രം കൂടുതല്‍ വെണ്മയാര്ന്നു വരുന്നു. അവര്‍ ഭാവിതലമുറയ്ക്ക് പ്രചോദകമായി വര്‍ത്തിക്കുകയും ചെയ്യുന്നു. ചരിത്രത്തിന്റെ കാര്യവും അങ്ങനെതന്നെ. നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യങ്ങളും പ്രശ്നപരിഹാരങ്ങളുമാണ് കഴിഞ്ഞകാല മഹാപുരുഷന്മാരും ചരിത്രസംഭവങ്ങളും നമുക്ക് നല്കിക്കൊണ്ടിരിക്കുന്നതെന്ന് സൂക്ഷ്മദര്‍ശനത്തില്‍ കാണാവുന്നതാണ്.
ഗാന്ധിജിയെ നമ്മള് ഇപ്പോള്‍ കൂടുതല്‍ സ്മരിക്കുന്നതെന്തുകൊണ്ടാണ്? ചില ഗാന്ധിഭക്തന്മാര് അദ്ദേഹത്തെ ഖാദിയുടെയോ പ്രകൃതീജിവനത്തിന്റെയോ മദ്യവര്‍ജ്ജനത്തിന്റെയോ ഒക്കെ വക്താവായി ചുരുക്കിക്കളയാറുണ്ട്. ഗാന്ധി ഇവയൊക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഗാന്ധിയന്‍ ചിന്തയുടെ അന്തഃസത്ത ഇതിലൊന്നുമില്ല.
കൊളോണിയലിസം പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ചതാണെങ്കിലും ശക്തിപ്പെട്ടത് 18, 19 നൂറ്റാണ്ടുകളിലാണ്. അതിക്രൂരമായ കൊളോണിയല്‍ അധിനിവേശം അമേരിക്കയില്‍ റെഡ് ഇന്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവരുടെ ഏതാണ്ട് സമ്പൂര്‍ണമായ ഉന്മൂലനത്തിലാണ് അവസാനിച്ചത്. ആഫ്രിക്കയില്‍ അടിമവ്യാപാരത്തിന്റെ അസഹനീയ ക്രൂരതകളും അടിച്ചേല്‍പ്പിച്ചു. ഏഷ്യന്‍ കോളനിവല്‍ക്കരണം നിരവധി യുദ്ധങ്ങളിലും ചെന്നെത്തി. മിക്കതും രക്തരൂക്ഷിതമായ വിപ്ലവത്തിലാണ് അവസാനിച്ചത്. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് ‘സത്യഗ്രഹ’മെന്ന ചെറുത്തുനില്‍പ്പ് പ്രസ്ഥാനം കൊളോണിയലിസത്തെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അവസാനിപ്പിച്ചത്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ ബലപ്രയോഗത്തിലധിഷ്ഠിതമായ ‘കൊളോണിയലിസം’ എന്ന രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക അവസ്ഥയെ പരിഹരിക്കാന്‍ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സാധിക്കുമെന്ന് തെളിയിച്ച മഹാനാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജി.
ഗാന്ധി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ ഏറ്റവും ശക്തിയായി വിമര്‍ശിച്ചവര്‍ കമ്മ്യൂണിസ്റ്റുകാരായിരുന്നു. 1922 ല്‍ പ്രസിദ്ധീകരിച്ച കിറശമ ശി ഠൃമിശെശേീി എന്ന ഗ്രന്ഥത്തില്‍ അക്കാലത്തെ പ്രമുഖ കമ്മ്യൂണിസ്റ്റായിരുന്ന എം.എന്‍. റോയി ഗാന്ധിജിയെക്കുറിച്ച് എഴുതി:
”ഗാന്ധിസം പ്രതിലോമശക്തികളുടെ ഉഗ്രനൈരാശ്യത്തിന്റെ ബാഹ്യരൂപമാണ്….” (പ്രസ്തുത ഗ്രന്ഥം പേജ് 205). നിസ്സഹകരണ പ്രസ്ഥാനം കഴിഞ്ഞ ഉടനെയായിരുന്നു ഈ വിലയിരുത്തല്‍. 1940 ല്‍ ഇഎംഎസ് തന്നെ ഗാന്ധിസത്തെക്കുറിച്ച് എഴുതി:
”സ്വാതന്ത്ര്യസമരം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക, അവസാനം സമരം തുടങ്ങേണ്ടിവരികയാണെങ്കില്‍ അതിന്റെ ശക്തി കഴിയുന്നത്ര കുറയ്ക്കുക; വിപ്ലവകരമായ ശക്തികളെയെല്ലാം അതില്‍നിന്നകറ്റിനിര്‍ത്തുക, സത്യഗ്രഹത്തിന്റെ അവിഭാജ്യവും അവസാന പരിണാമവുമായ സന്ധിക്ക് വഴിയൊരുക്കുക” ….ഇതാണ് ഗാന്ധിസം, ചര്‍ക്കാ പരിപാടി”- (മാതൃഭൂമി ദിനപത്രം ജനുവരി 20, 1940).
മേല്‍ഖണ്ഡികയില്‍ ഗാന്ധിസത്തിന്റെ ഗുണങ്ങളായി ഇഎംഎസ് വിവരിച്ചിരിക്കുന്ന കാര്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:
1) ഗാന്ധിജി സ്വാതന്ത്ര്യസമരത്തെ കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.
2) അവസാനം സമരം തുടങ്ങാന്‍ സാഹചര്യങ്ങള്‍കൊണ്ട് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ സമരത്തിന്റെ ശക്തി കഴിയുന്നത്ര കുറയ്ക്കുക.
3) സ്വാതന്ത്ര്യസമരത്തില്‍നിന്ന് വിപ്ലവകരമായ ശക്തികളെയെല്ലാം അകറ്റിനിര്‍ത്താന്‍ ഗാന്ധിജി ശ്രമിക്കുന്നു.
(4) സത്യഗ്രഹ സമരത്തിന്റെ അവസാന പരിണാമം സന്ധിയാണ്, അല്ലാതെ സ്വാതന്ത്ര്യം പിടിച്ചുവാങ്ങലല്ല.
ഈ പ്രസ്താവന ഇഎംഎസ് തയ്യാറാക്കി പ്രസിദ്ധീകരിച്ചതാണ്. മറ്റ് പ്രമുഖരായ നാല് കമ്മ്യൂണിസ്റ്റുകാര്‍കൂടി ഇതില്‍ ഒപ്പുവച്ചിട്ടുണ്ട് എന്നതുകൊണ്ട് ഇത് തനി കമ്മ്യൂണിസ്റ്റ് രേഖയായിത്തന്നെ കണക്കാക്കാം. മേല്‍പ്രസതാവനയ്ക്ക് ഗാന്ധിജി തന്നെ തന്റെ വാരികയായ ‘ഹരിജനി’ല്‍ക്കൂടി മറുപടി പറഞ്ഞു.
ഗാന്ധിജി എഴുതി: ”തങ്ങളുടെ പടനായകന്മാരെ അവഹേളിക്കുന്ന ഭടന്മാര് കടുത്ത രാജ്യദ്രോഹമാണ് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ സാധിക്കുമെങ്കില്‍ സ്വന്തം പടനായകന്മാരെ ഭടന്മാരുടെ ദൃഷ്ടിയില് നിന്ദ്യരാക്കാന്‍ പോലും അവര്‍ പരിശ്രമിച്ചേക്കും.” ഈ പ്രസ്താവനയില്‍ ഇഎംഎസിനെ പ്രത്യേകിച്ച് ഗാന്ധിജി എടുത്തുപറയുകയുണ്ടായി. ഗാന്ധിജി എഴുതി: ”ഈ പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളവരില്‍ ഒരാള്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ സെക്രട്ടറിയാണ്.” ഈ സെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. അതായത് കെപിസിസിയുടെ സെക്രട്ടറിയായി ഇരുന്നുകൊണ്ടുതന്നെ (അക്കാലത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായിരുന്നു. ഇക്കാര്യം മറച്ചുവച്ച് കോണ്‍ഗ്രസുകാരനായി നടിക്കുക മാത്രമാണ് ഇഎംഎസ് ചെയ്തിരുന്നത്). അദ്ദേഹം ഗാന്ധിജിയെ അങ്ങേയറ്റം നിന്ദിച്ചുകൊണ്ടെഴുതി. സഹിക്കവയ്യാതെ ഗാന്ധിജി തന്നെ ഇത് രാജ്യദ്രോഹമാണെന്ന് എഴുതുകയും ചെയ്തു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ‘രാജ്യദ്രോഹി’ എന്നൊരു വിശേഷണം സാക്ഷാല്‍ ഗാന്ധിജിയില്‍നിന്നുതന്നെ ഇഎംഎസ് നേരിട്ട് വാങ്ങി എന്നര്‍ത്ഥം.
ഈ സംഭവങ്ങളെയെല്ലാം മനസ്സില്‍വച്ചുകൊണ്ടായിരിക്കണം പ്രമുഖ കമ്മ്യൂണിസ്റ്റ് (സിപിഐ) നേതാവായിരുന്ന സി. അച്ചുതമേനോന് തന്റെ അവസാന ലേഖനത്തില്‍ എഴുതി:
”മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ പ്രസക്തിയെയും, ലക്ഷ്യംപോലെതന്നെ മാര്‍ഗ്ഗവും ശുദ്ധമായിരിക്കണമെന്ന സിദ്ധാന്തത്തെയും, ധാര്‍മ്മികമൂല്യങ്ങളുടെ പ്രാധാന്യത്തെയും ഒന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അംഗീകരിച്ചില്ല. അഹിംസാത്മാകമായ സമരത്തില്‍ക്കൂടി സ്വാതന്ത്ര്യം നേടാമെന്ന് ഗാന്ധിജി വിശ്വസിക്കുകയും പരീക്ഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ ആ ചിന്താഗതിയില്‍ അങ്ങേയറ്റത്തെ അവിശ്വാസം വരുത്താന്‍ നാം ശ്രമിച്ചു. ഒടുവില്‍ എന്തുണ്ടായി? ഇന്ത്യന്‍ സ്വാതന്ത്ര്യം ഗാന്ധിജി പറഞ്ഞ മാര്‍ഗ്ഗത്തിലൂടെതന്നെ നേടാന്‍ കഴിഞ്ഞു.” (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബര്‍ 13, 1991).
അച്ചുതമേനോന് മുകളില്‍ നടത്തിയ പ്രസ്താവനക്ക് ഇ.എം.എസ്. നമ്പൂതിരിപ്പാടുമായുള്ള ബന്ധം നമ്പൂതിരിപ്പാടുതന്നെ 1991 ഒക്ടോബര്‍ 14 ലെ ദേശാഭിമാനിയില്‍ എഴുതി സമ്മതിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍) ”പറഞ്ഞ പല കാര്യങ്ങളിലും തുടക്കം മുതല്‍ ഒടുക്കംവരെ ബന്ധപ്പെട്ട ഒരു വ്യക്തിയാണ്.”
ജീവിച്ചിരിക്കുമ്പോള്‍ നഖശിഖാന്തം കമ്മ്യൂണിസ്റ്റുകാരാല്‍ പലവിധത്തില്‍ ആക്രമിക്കപ്പെട്ട മഹാനായിരുന്നു ഗാന്ധിജി. സ്വയം ഒരു സനാതനഹിന്ദുവെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു.
ഗാന്ധിജി ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായ ഭഗവദ്ഗീതയുടെ വ്യാഖ്യാതാവുകൂടിയായിരുന്നു. തുടക്കം മുതല്‍ അവസാനംവരെ രാമരാജ്യം, അഹിംസ, സത്യം, സത്യഗ്രഹം തുടങ്ങിയ മതസംബന്ധിയായ ചിഹ്നങ്ങളുയര്‍ത്തിയാണ് അദ്ദേഹം ജനങ്ങളെ ഉണര്‍ത്തിയത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഹൈന്ദവ ഏകീകരണത്തിന് വേണ്ടിയാണ് ഹിന്ദുക്കളുടെ ഇടയില്‍നിന്ന് ജാതിചിന്തയും തൊട്ടുകൂടായ്മയും ഇല്ലായ്മ ചെയ്യാന്‍ ഗാന്ധിജി ശ്രമിച്ചത്. ഗാന്ധിജി, ഹരിജനക്ഷേമപരിപാടി ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി എന്നതുകൊണ്ടാണ് വലിയ ഒരളവോളം ജാതിചിന്ത ഹിന്ദുക്കളില്‍നിന്ന് അകന്നുേപായത്.
സത്യത്തില്‍ ഉജ്വലപ്രഭാവമുള്ള ഒരു രാഷ്ട്രീയചിന്തകനും നേതാവും മാത്രമല്ല, ഹിന്ദുമതം കണ്ടിട്ടുള്ള ഏറ്റവും വലിയ സാമൂഹ്യപരിഷ്കര്‍ത്താവുകൂടിയായിരുന്നു ഗാന്ധിജി. ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന സുപ്രധാനമായ രണ്ട് സാമൂഹ്യശക്തികളടെ- ദേശീയതയുടെയും സാമൂഹ്യപരിഷ്കാരത്തിന്റെയും- ഉത്തേജകനും നേതാവുമായിരുന്നു അദ്ദേഹം. ഈ രണ്ട് ശക്തികളും നമുക്ക് ഇന്നും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഗാന്ധിജിയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും നമ്മുടെ ഇന്നത്തേയും ആവശ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: