ഇസ്ലാമിക മതമൗലികവാദ – ഭീകരസംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടുകയാണ് സിപിഎം. പഴകാല ‘സിമി’ നേതാക്കളില്‍ പലരും സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളും മന്ത്രിമാരുമായി മാറിയത് യാദൃച്ഛികമല്ല. ഇസ്ലാമിക മതമൗലികവാദസംഘടനകള്‍ പറയാന്‍ മടിച്ചിരുന്ന കാര്യങ്ങള്‍ പുരോഗമന മേമ്പൊടിചേര്‍ത്ത് അവതരിപ്പിക്കാന്‍ പറ്റിയ തട്ടകമായി അവര്‍ സിപിഎമ്മിനെ തെരഞ്ഞെടുത്തിരിക്കുന്നു. ദേശീയതയെ തകര്‍ക്കുക ഖിലാഫത്ത് പുനഃസ്ഥാപിക്കുക എന്ന പഴയ മുദ്രാവാക്യം ഇന്ന് സിപിഎം ഏറ്റെടുത്തിരിക്കുന്നു. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്നായിരുന്നു ‘സിമി’യുടെ മുദ്രാവാക്യമെങ്കില്‍, ഹിന്ദുത്വത്തെ തകര്‍ക്കൂ എന്ന് സിപിഎം അതിനെ ‘മതേതര’ഭാഷയില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സിപിഎം തുടങ്ങാന്‍ ശ്രമിച്ച ഇസ്ലാമിക ബാങ്കിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ആരംഭിക്കാനായില്ല. 2011 ലെ സിപിഎം നീക്കം കോടതിയിലും ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇസ്ലാമിക ബാങ്കിനെ പിന്‍വാതിലിലൂടെ നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്.
ഹലാല്‍ ഫായിദ എന്ന പേരില്‍ സഹകരണ ബാങ്കായി ഇസ്ലാമിക ബാങ്ക് ആരംഭിക്കാനാണ് സിപിഎം കരുക്കള്‍ നീക്കുന്നത്. ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം. ഷാജര്‍ ആണ് ബാങ്കിന്റെ ചീഫ് പ്രമോട്ടര്‍. ഹലാല്‍ ഫായിദ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രഖ്യാപനം നടന്നത് മെയ് 21 ന് സിപിഎം സംഘടിപ്പിച്ച ന്യൂനപക്ഷസാംസ്കാരിക സമിതിയുടെ സെമിനാറിലാണ്. മാംസ സംരംഭ- വിപണനത്തിലാണ് പ്രധാനമായും സൊസൈറ്റി ശ്രദ്ധിക്കുന്നത്.
എം. ഷാജര്‍ കോ ഓര്‍ഡിനേറ്ററും മുന്‍ ഡിസിസി സെക്രട്ടറിയും (ഇപ്പോള്‍ സിപിഎമ്മിലേക്ക് രാജിവച്ച) ഒ.വി ജാഫര്‍ ചെയര്‍മാനുമായ മുസ്ലിം ന്യൂനപക്ഷ സാംസ്കാരിക സമിതി സിപിഎമ്മിന്റെ പോഷകസംഘടനയായി കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്നു. ജില്ലയിലെ 21 മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായാണ് സമിതിയെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. മുസ്ലിം സമൂഹത്തിലെ തീവ്രനിലപാടുകള്‍ വച്ചുപുലര്‍ത്തുന്നവരാണ് ഇന്ന് സിപിഎം സഹയാത്രികരാക്കി മാറ്റിയിരിക്കുന്നത്.
മുസ്ലിം സമൂഹത്തില്‍ പുരോഗമന കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നവരെ സിപിഎം അകറ്റിനിര്‍ത്തിയിരിക്കുന്നു. മതനവീകരണത്തിനും പരിഷ്കരണത്തിനും ശ്രമിച്ച ചേകന്നൂര്‍ മൗലവിയുടെ ആശയങ്ങളെ ഉള്‍ക്കൊള്ളാനല്ല, കാന്തപുരം വിഭാഗത്തിന്റെ പ്രീതിപിടിച്ചുപറ്റാനാണ് സിപിഎം ശ്രമം. ഡോ. ഹുസൈന് രണ്ടത്താണി ചീഫ് എഡിറ്ററായ, സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മുഖ്യധാര’ മുസ്ലിം ന്യൂനപക്ഷത്തിന്റെ മുഖമാസികയെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മുസ്ലിം ലീഗിന്റെയും പ്രസിദ്ധീകരണങ്ങളില്‍ വരുന്ന തീവ്ര മുസ്ലിം നിലപാടുകളാണ് മുഖ്യധാരാ ത്രൈമാസികയുടെ ഉള്ളടക്കവും. മുസ്ലിം ഭീകരവാദപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും നീക്കങ്ങളെ ഒരു സമുദായത്തെയാകെ പ്രതികൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യധാര ചിത്രീകരിക്കുന്നു.
മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ച് സിപിഎം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് സെമിനാറുകള്‍ നടത്തി. സലഫിസത്തിന്റെ തീവ്രനിലപാടുകള്‍ തന്നെയാണ് സിപിഎമ്മിന്റെ ന്യൂനപക്ഷസംരക്ഷണ മുഖങ്ങളില്‍നിന്ന് ഉയരുന്നത്. റോഹിങ്ക്യന്‍ പ്രശ്നം, ലൗ ജിഹാദ് തുടങ്ങിയ എല്ലാ വിഷയങ്ങളിലും മുസ്ലിം സംഘടനകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കാനാണ് സിപിഎം മത്സരിക്കുന്നത്. ദേശീയത അനിസ്ലാമികമാണെന്ന് വിവാദ സലഫി നേതാവ് അബ്ദുള്‍ മൊഹസീന് ഐദീദ് ആണയിടുമ്പോള്‍ ദേശീയത കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് സിപിഎം നേതാക്കള്‍ വിവരിക്കുന്നു.
1920 ഒക്ടോബര്‍ 17 ന് റഷ്യയിലെ താഷ്ക്കെന്റില്‍ ഇന്ത്യയില്‍ നിന്നോടിപ്പോയ മതമൗലികവാദികള്‍ ചേര്‍ന്ന് രൂപംകൊടുത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്മുറക്കാര് തങ്ങളുടെ ജനിതക സ്വഭാവം തിരിച്ചറിഞ്ഞ് മുസ്ലിം വേറിടല്‍ വാദത്തിന് അനുകൂലമായി സമൂഹത്തില്‍ സമാന്തരങ്ങള്‍ സൃഷ്ടിക്കുന്നു.
അമേരിക്കന്‍ സഹകരണത്തോടെ ഭരതം നടത്തിയ മലബാര്‍ സംയുക്ത നാവിക അഭ്യാസ പ്രകടനത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ചൈനീസ് താത്പര്യങ്ങള്‍ക്കനുകൂലമായി സിപിഎം നിലപാടെടുത്തു. (2017 ജൂലൈ 19 പീപ്പിള്‍സ് ഡമോക്രസി) കശ്മീരില്‍ നടക്കുന്ന സൈനിക നീക്കങ്ങളെ കരിവാരിതേക്കുകയും പാക് ഭീകര-വിഘടനവാദികളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയുമാണ് സിപിഎം ചെയ്യുന്നത് (പീപ്പിള്‍സ് ഡെമോക്രസി 2017 മെയ് 31) ചൈനീസ് – പാക് അച്ചുതണ്ടിനനുകൂലമായി രാജ്യത്ത് അഭിപ്രായ രൂപീകരണം നടത്തുക എന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന രാഷ്ട്രീയനയമാണ് സിപിഎം കൈക്കൊള്ളുന്നത്.
രാജ്യത്തിനകത്തും പുറത്തും മതവിഘടനവാദശക്തികളെ താത്വികമായും സംഘടനാപരമായും പിന്തുണയ്ക്കുകയാണ് സിപിഎം. ജിഹാദി ഭീകരതയ്ക്ക് ആശയാടിത്തറയും ഭരണകൂട- സംഘടനാ പിന്തുണയും നല്കുന്ന സമീപനമാണ് ചുവപ്പ് ഭീകരതയുടെ വക്താക്കള്‍ക്കുള്ളത്. അഖില സംഭവത്തില്‍ കമ്മ്യൂണിസ്റ്റുകാരനായ പിതാവ് അശോകന്റെ താത്പര്യമല്ല, എന്‍ഡിഎഫിന്റെയും ജമാഅത്തെ ഇസ്ലാമികയുടെയും നാവാകാനാണ് സിപിഎം ശ്രമിക്കുന്നത്. ഭരണഘടനാസ്ഥാപനമായ വനിതകമ്മിഷന് പോലും ചട്ടവിരുദ്ധമായി സുപ്രീം കോടതി വിധിക്കെതിരെ നിലകൊണ്ടു. എല്ലാ പച്ചമരങ്ങളും ഇടത്തോട്ടുചായുകയാണെന്ന കേരളത്തിലെ പ്രമുഖ സിനിമ സംവിധായകന്റെ നിരീക്ഷണം കേരളത്തെ സംബന്ധിച്ച് ഏറെ അര്‍ത്ഥമുള്ളതാണ്.
ഖിലാഫത്ത് ലഹളകള്‍ക്ക് പെന്ഷനനുവദിച്ച്, മലപ്പുറം ജില്ലാ രൂപീകരിച്ച്, മുസ്ലിം ലീഗിനെ മന്ത്രിസഭയിലേക്ക് ആനയിച്ച്, മദനിയെ മഹാനാക്കി, മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്ന ന്യൂനപക്ഷ പ്രീണനം ഭീകരവാദശക്തികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി. കേരളം മറ്റൊരു കശ്മീരാകുകയാണെന്ന മുറവിളിയെ ആരും കണക്കിലെടുത്തില്ല. എന്നാല്‍ കശ്മീര്‍ പതിയേ പ്രശ്ന പരിഹാരത്തിന്റെ വഴിയിലേക്ക് നീങ്ങുമ്പോള്‍ കേരളം കാശ്മീരിനേക്കാളും അപകടകരമായ സ്ഥിതിയിലേക്ക് നയിക്കപ്പെടുകയാണ്. കാശ്മീരില്‍ ജിഹാദി ഭീകരതയെ മാത്രം നേരിട്ടാല്‍ മതിയെങ്കില്‍ കേരളത്തില്‍ ചുകപ്പ്- ജിഹാദി ഭീകരതയുടെ സംയുക്ത ആക്രമണമാണ് ഉയരുന്നത്.
ഒരുവിഭാഗം മാധ്യമങ്ങളും ഇടതുപക്ഷ എഴുത്തുകാരും നിരന്തരമായി നടത്തുന്ന അപവാദപ്രചാരണത്തെ പിന്തള്ളി കേരളത്തെ ബാധിച്ച ഗ്രഹണ കാലത്തെ അതിജീവിക്കാനുള്ള ആഹ്വാനമാണ് ജനരക്ഷായാത്രയിലൂടെ ഉയരുന്നത്. മാര്‍ക്സിറ്റ്- ജിഹാദിഭീകരതക്കെതിരെ, എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്രാവാക്യം കേരള ജനതയുടെ മനസിന്റെ അടിത്തട്ടില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയാണ്. നവോത്ഥാന നായകന്മാര് ഒരുക്കിയെടുത്ത കേരളത്തിന്റെ മണ്ണില്‍ മനുഷ്യത്വം നശിച്ചിട്ടില്ലാത്ത, ജനാധിപത്യബോധമുള്ള ജനതയുടെ ചരിത്രപരമായ ഇടപെടലാണ് ജനരക്ഷായാത്ര.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: