കോട്ടയം: അഖില കേസിലെ തീവ്രവാദ ബന്ധത്തെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട്, മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി വൈക്കത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം.
മനുഷ്യാവകാശ സംഘടനകളുടെ മുഖം മൂടിയണിഞ്ഞവരും ഉണ്ടായിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നടക്കുന്ന എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തീവ്രവാദ സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ വൈക്കത്ത് എത്തി ഇവര്‍ സംഘടിച്ചത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി നടത്താനായില്ല. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആദ്യം അഖിലയുടെ വീട്ടിലേക്ക് പ്രകടനം നടത്താനാണ് തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ ശ്രമിച്ചത്. എന്നാല്‍ വീടിനു ചുറ്റും പോലീസ് കനത്ത സുരക്ഷാവലയം തീര്‍ത്തതിനെ തുടര്‍ന്ന് ബോട്ട് ജെട്ടിയിലേക്ക് മാറ്റുകയായിരുന്നു. എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വൈക്കം നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അഖിലയുടെ അച്ഛന് അശോകനും അമ്മ പൊന്നമ്മയ്ക്കും തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൂടാതെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തുകയും ചെയ്തു. ഇവിടെ താമസിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചിരുന്നു.
ബോട്ട് ജെട്ടിയില്‍ ബിആര്‍പി ഭാസ്ക്കറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. ചുംബന സമരത്തില്‍ പങ്കെടുത്ത യുവതികള്‍, മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പേര് പരിപാടിക്ക് എത്തിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഏഴംഗ വനിതാ സംഘം അഖിലയെ കാണണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നിലും ചില തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
വൈക്കത്തും സമീപ പ്രദേശങ്ങളിലും തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടു വരികയാണ്. അഖിലകേസോടു കൂടി വൈക്കത്ത് തീവ്രവാദ ബന്ധമുള്ളവര്‍ തമ്പടിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ട്. സമാധാനന്തരീക്ഷം തകര്‍ത്ത് പ്രകോപനം സൃഷ്ടിക്കുകയാണ് ഇത്തരം സംഘടനകളുടെ ശ്രമം. അഖിലയുടെ കുടുംബത്തിനെതിരെ അപവാദം പ്രചരിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാതെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തനിക്കും കുടുംബത്തിനും ഏറെ വിഷമുണ്ടെന്ന് അഖിലയുടെ അച്ഛന് അശോകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: