കട്ടപ്പന: ഏലപ്പാറയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ വ്യാജമദ്യശേഖരം പിടികൂടി. 231 ലിറ്റര്‍ വ്യാജമദ്യമാണ് ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ടൗണില്‍ വര്‍ക്ഷോപ്പ് ഉടമയായ ലക്ഷംവീട് കൃഷ്ണഭവനില്‍ ഗോപാലന്(42) അറസ്റ്റിലായി.
വര്‍ക്ഷോപ്പിലും വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനുള്ളില്‍ നിന്നുമാണ് മദ്യം കണ്ടെടുത്തത്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വ്യാജമായി നിര്‍മ്മിക്കുന്ന മദ്യമാണ് ഏലപ്പാറയില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.
ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. വാഹനം തകരാറിലായി എന്ന വ്യാജേനേയാണ് പോലീസ് സംഘം ഗോപാലനെ സമീപിച്ചത്. പ്ലാസ്റ്റിക് കവറുകളിലും പേപ്പര്‍ ബോക്സിലും സൂക്ഷിച്ച നിലയിലാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. വര്‍ക്ഷോപ്പില്‍ കിടന്നിരുന്ന വാഹനത്തിനുള്ളിലും മദ്യം സൂക്ഷിച്ചിരുന്നു.
ബിവറേജസ് ഔട്ട്ലെറ്റില് 300 രൂപ വിലയുള്ള മദ്യം 450 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. അരലിറ്ററിന്റെ കുപ്പികളാണ് പോലീസ് കണ്ടെടുത്തതില്‍ അധികവും. കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ് മോഹന്‍, പീരുമേട് സിഐ ഷിബുകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: