നാഗ്പ്പൂര്‍: അടിച്ചുതകര്‍ത്ത ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയില്‍ ഇന്ത്യയ്ക്ക് അനായാസ വിജയം. അവസാന ഏകദിന മത്സരത്തില്‍ അവര്‍ ഏഴുവിക്കറ്റിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഇതോടെ അഞ്ചുമത്സരങ്ങളുടെ പരമ്പര 4-1 ന് ഇന്ത്യയ്ക്ക് സ്വന്തമായി.
സ്പിന്നര്‍മാരുടെ മികവില്‍ ഓസ്ട്രേലിയയെ 50 ഓവറില്‍ 242 റണ്‍സിലൊതുക്കിയ ഇന്ത്യ 42.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
രോഹിത് ശര്‍മ 109 പന്തില്‍ പതിനൊന്ന് ഫോറും അഞ്ചു സിക്സറും പൊക്കി 125 റണ്‍സ് സ്വന്തം പേരിലെഴുതി.
ഓസീസ് ആക്രമണത്തെ അടിച്ചോടിച്ച ശര്‍മയും രഹാനെയും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ 124 റണ്‍സ് അടിച്ചെടുത്തു.
എഴുപത്തിനാലു പന്തില്‍ ഏഴു ബൗണ്ടറികളോടെ 61 റണ്‍സ് കുറിച്ച രഹാനെ കോള്‍ട്ടര്‍ നൈലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
നായകന് കോഹ്ലി രോഹിതിന് മികച്ച പിന്തുണ നല്കി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 99 റണ്‍സ് അടിച്ചെടുത്തു. രോഹിതിനെ വീഴ്ത്തി സാമ്പയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. രോഹിതിന് പിറകെ കോഹ് ലിയും മടങ്ങി.39 റണ്‍സാണ് നായകന്റെ നേട്ടം. തുടര്‍ന്നെത്തിയ ജാദവും മനീഷ് പാണ്ഡ്യെയും പുറത്താകാതെ നിന്ന് വിജയമൊരുക്കി.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ അര്‍ധ സെഞ്ചുറിയിലാണ് ഓസീസ് 242 റണ്‍സ് എടുത്തത്.
വാര്‍ണര്‍ 62 പന്തില്‍ 53 റണ്‍സ് നേടി. അഞ്ചു പന്ത് അതിര്‍ത്തി കടത്തി. ആദ്യ വിക്കറ്റില്‍ ഫിഞ്ചുമൊത്ത്് 66 റണ്‍സ് കൂട്ടിചേര്‍ത്തു. 36 പന്തില്‍ ആറ് ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 32 റണ്‍സ് അടിച്ചെടുത്ത ഫിഞ്ചിനെ മടക്കി പാണ്ഡ്യെയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
പിന്നിടെത്തിയ നായകന് സ്മിത്തിന് പിടിച്ചുനില്‍ക്കാനായില്ല. കേദാര്‍ ജാദവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 16 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. സ്മിത്ത് മടങ്ങുമ്പോള്‍ ഓസീസ് സ്കോര്‍ 2-100 റണ്‍സ്. അടിച്ചുതകര്‍ത്ത വാര്‍ണറെ അക്ഷര്‍ പട്ടേല്‍ മടക്കിയതോടെ ഓസീസിന്റെ വമ്പന്‍ സ്കോറെന്ന സ്വപ്നം തകര്‍ന്നു.
ഹെഡും സ്റ്റോയ്നിസും ചെറുത്തുനിന്നതോടെയാണ് സ്കോര്‍ 200 കടന്നത്. ഹെഡ് 59 പന്തില്‍ നാല് ബൗണ്ടറിയുള്‍പ്പെടെ 42 റണ്‍സ് നേടി. സ്റ്റോയ്നിസ് 63 പന്തില്‍ നാല് ഫോറും ഒരു സിക്സറും പൊക്കി 46 റണ്‍സ് സ്വന്തമാക്കി.
സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍ പത്ത് ഓവറില്‍ 38 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുംറ 51 റണ്‍സിന് രണ്ട്ു വിക്കറ്റ് എടുത്തു. ഭുവനേശ്വര്‍ കുമാര്‍, പാണ്ഡ്യെ, ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ഓസീസ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ: വാര്‍ണര്‍ സി പാണ്ഡ്യെ ബി പട്ടേല്‍ 53, ഫിഞ്ച് സി ബുംറ ബി പാണ്ഡ്യെ 32, സ്മിത്ത് എല്‍ബിഡബ്ളിയു ജാദവ് 16, ഹാന്‍ഡ്സ്കോമ്പ് സി രഹാനെ ബി പട്ടേല്‍ 13, ഹെഡ് ബി പട്ടേല്‍ 42, സ്റ്റോയ്നിസ് എല്‍ബിഡബ്ളിയു ബുംറ 46, വേഡ് സി രഹാനെ ബി ബുംറ 20, ഫോക്ക്നര് റണ്‍ഔട്ട് 12, കുമിന്‍സ് നോട്ടൗട്ട് 2 , കോള്‍ട്ടര്‍ നൈല്‍ ബി കുമാര്‍ 0, എക്സ്ട്രാസ് 6 ആകെ 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 242.
വിക്കറ്റ് വീഴ്ച: 1-66,2-100,3-112,4-118, 5-205, 6-210,7-237,8-242.
ബൗളിങ്ങ്: ഭുവനേശ്വര്‍ കുമാര്‍ 8-0-40-1, ബുംറ 10-2-51-2, ഹാര്‍ദിക് പാണ്ഡ്യെ 2-0-14-1, കുല്‍ദീപ് യാദവ് 10-1-48-0, കേദാര്‍ ജാദവ് 10-0-48-1, അക് ഷര് പട്ടേല്‍ 10-0-38-3.
ഇന്ത്യ: രഹാനെ എല്‍ബിഡബ്ളിയു ബി കോള്‍ട്ടര്‍ നൈല്‍ 61, രോഹിത് ശര്‍മ സി കോള്‍ട്ടര്‍ നൈല്‍ ബി സാമ്പ 125, കോഹ് ലി സി സ്റ്റോയ്നിസ് ബി സാമ്പ 39, ജെ.എം ജാദവ് നോട്ടൗട്ട് 5, എം.കെ പാണ്ഡ്യെ നോട്ടൗട്ട് 11 , എക്സ്ട്രാസ് 2 ആകെ 42.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 243.
പ്രതികരിക്കാൻ ഇവിടെ എഴുതുക: