തൃപ്രയാര്‍: കന്നിമാസത്തിരുവോണ ദിനത്തിലെ സായം സന്ധ്യയില്‍ ലോകം അണ്ണാറക്കണ്ണനായെത്തി രാമസേതുവില്‍ മണ്ണിട്ടു. വ്യഥകളും ദോഷങ്ങളും ക്ഷേത്രമതിലകം വിട്ട് പുറത്തുവന്ന തൃപ്രയാര്‍ തേവരുടെ പാദങ്ങളില്‍ സമര്‍പ്പിച്ച് മടങ്ങി. ദേഹരോമത്തില് പറ്റിപ്പിടിച്ച മണ്ണുകൊണ്ട് ഭഗവാനെ പൂജിച്ച്, ദേഹത്ത് വരമായി മൂന്നുവര നേടിയ അതേ അണ്ണാറക്കണ്ണനെ സ്മരിച്ച ചെമ്മാപ്പിള്ളി ശ്രീരാമന് ചിറയിലെ സേതുബന്ധനച്ചടങ്ങിനു ശേഷം സേതുബന്ധനവന്ദനം നടന്നു. രാമായണത്തിലെ സേതുബന്ധനത്തിന്റെ സ്മരണ, ചിറകെട്ടി പുതുക്കുന്ന ഭൂമിയിലെ ഒരെഒരിടമാണ് ചെമ്മാപ്പിള്ളിയിലെ ശ്രീരാമന് ചിറ. പുലര്‍ച്ചെ മൂന്നുമണിക്ക് തൃപ്രയാര്‍ ക്ഷേത്രത്തിലെ നിയമവെടികേട്ടപ്പോള് ചിറകെട്ട് അവകാശി സുരേഷ് പനോക്കി തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആര്‍പ്പുവിളിച്ച് ചെണ്ടകൊട്ടി. തുടര്‍ന്ന് നാട്ടുകാരും വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂജിച്ചു.
വൈകീട്ട് തൃപ്രയാര്‍ ക്ഷേത്രനട നേരത്തെ അടച്ചപ്പോള്‍ തൃപ്രയാര്‍ തേവര് തീവ്രാനദിയിലെ ഓളങ്ങളെക്കൊണ്ട് താന്‍ പുറപ്പെട്ടതിന്റെ അടയാളമേകി. തൃപ്രയാര്‍ ക്ഷേത്രാധികാരികളുടെ അനുമതി ലഭിച്ചശേഷം പ്രതീകാത്മക ചിറകെട്ട് നടന്നു. തൃപ്രയാര്‍ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികനായിരുന്നു. കൊട്ടാരവളപ്പില്‍ ക്ഷേത്രത്തില്‍ നാഴി,കത്തി,മോതിരം,ഓലക്കുട, കാഴ്ചക്കുല എന്നിവ സമുദായ അവകാശികള്‍ സമര്‍പ്പിച്ചു.
എ.യു.രാഘരാമന് പണിക്കര്‍,കെ.കെ.വിഷ്ണുഭാരതീയസ്വാമി,വി.ആര്.ശിവദാസന്‍, ടി.വി.ബാബു, ഡോ.സി.എം.ജോയ്, പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, വി.ഡി.രാമചന്ദ്രന്,കെ.ഡി.ദാമോദരന്‍, പി.മാധവമേനോന്, കെ.എം.മോഹനമാരാര്‍, ടി.കെ.തിലകന്, പാദൂര്‍ മഠം രാമചന്ദ്രന്,എം.കെ.ചന്ദ്രന്,ഐ.വി.ഷാജു,മാണി ഒരുമനയൂര്‍, ടി.കെ.ബാലസുബ്രഹ്മണ്യന്, കെ.ആര്.ഹരിനാരായണന് എന്നിവര്‍ സേതുബന്ധനവന്ദനം ഉദ്ഘാടനം ചെയ്തു. ശിങ്കാരിമേളം,കാവടി, കുമ്മാട്ടി ഘോഷയാത്ര, തെയ്യം, കരിങ്കാളി നൃത്തം, നാദസ്വരം, പഞ്ചവാദ്യം, ആനയോടുകൂടിയ എഴുന്നള്ളിപ്പുകള്‍ , നാടന്‍ പാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാ രൂപങ്ങള്‍ അരങ്ങേറി. കിട്ടിയഭക്ഷണം മറ്റൊരാള്‍ക്ക് കൈമാറിക്കഴിക്കുന്ന ശബരീസല്ക്കാരമെന്ന അപൂര്‍വ്വ ചടങ്ങിനും ചിറകെട്ട് സാക്ഷിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: