കോട്ടയം: ജില്ലയിലൂടെ കടന്ന് പോകുന്ന ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 12 കോടി് അനുവദിച്ചു. വരുന്ന സീസണ് മുമ്പായി 103 പ്രവൃത്തികളാണ് പൂര്‍ത്തിയാക്കേണ്ടത്. പ്രവൃത്തികളെല്ലാം ടെന്‍ഡര്‍ ചെയ്ത് കൊടുത്തു. ഒക്ടോബര്‍ 30 ന് മുമ്പായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് നല്കിയ നിര്‍ദ്ദേശം. ശബരിമല സീസണ് ശേഷം അപകടാവസ്ഥയിലായ കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലം പൊളിക്കും.
അതേ സമയം ജില്ലയ്ക്ക് അനുവദിച്ച തുക കുറഞ്ഞ് പോയെന്ന ആക്ഷേപമുണ്ടായിട്ടുണ്ട്. പ്രവൃത്തികള്‍ക്കെല്ലാം കൂടി 30 കോടി രൂപയോളമാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ പ്രവൃത്തികളുടെ ഗുണനിലവാരം എത്രമാത്രമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമുണ്ട്. സംസ്ഥാനത്തെ ശബരി റോഡുകള്‍ക്കായി 140 കോടി രൂപയാണ് അറ്റകുറ്റപ്പണി്ക്ക് അനുവദിച്ചത്.
ശബരി പാതയിലുള്ള കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയും ഉള്‍പ്പെടുന്നുണ്ട്. നിലവില്‍ ഈ പാലം അപകടാവസ്ഥയിലാണ്. പാലം അപകടത്തിലാണെന്ന മുന്നറിയിപ്പ് പൊതുമരാമത്ത് വിഭാഗം നല്‍കിയിട്ടുണ്ട്. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണിയില്‍ ഉള്‍പ്പെടുത്തി ഈ പാലം ബലപ്പെടുത്തും.
കനത്തമഴയില്‍ പാലത്തിന്റെ കരിങ്കല്‍ തൂണുകള്‍ ഇടിഞ്ഞിരിക്കുകയാണ്. സീസണില്‍ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് കാഞ്ഞിരപ്പള്ളി – എരുമേലി റോഡുവഴി പമ്പയിലേക്ക് പോകുന്നത്. പാലം പുതുക്കി പണിയാന്‍ മൂന്ന് മാസമെങ്കിലും എടുക്കേണ്ടി വരും. ഇതിനായി പുതിയ എസ്റ്റിമേറ്റും തയ്യാറാക്കണം. ഈ സാഹചര്യത്തില്‍ പാലം സീസണ് ശേഷം മാത്രമായിരിക്കും പുതുക്കി പണിയുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴ മൂലം അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടില്ല. ജിഎസ്ടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞ് നില്ക്കുന്ന കരാറുകാര്‍ ശബരിമല റോഡുകളെ ബഹിഷ്ക്കണത്തില് നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ജിഎസ്ടി പ്രശ്നത്തില്‍ സര്‍ക്കാരുമായി ഭിന്നതയിലായ കരാറുകാര്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ബഹിഷ്ക്കരിച്ചിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ വരുന്നതിനാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കുകയാണെന്ന് കരാറുകാരുടെ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
അതേ സമയം പൊന്‍കുന്നം – പുനലൂര്‍ റോഡിന്റെ കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പുനരുദ്ധാരണം പ്രതിസന്ധിയിലാണ്. ഈ റോഡിലാണ് അപകടാവസ്ഥയിലായ 26-ാം മൈല്‍ പാലവും. പദ്ധതിയ്ക്കുള്ള ലോക ബാങ്കിന്റെ സഹായം കിട്ടുന്നതിനെ ആശ്രയിച്ചയായിരിക്കും റോഡ് നവീകരണം നടക്കുന്നത്. 600 കോടിയുടേതാണ് പദ്ധതി.
കെഎസ്ടിപി റോഡ് പുനരുദ്ധാരണ പദ്ധതിയിലെ ക്രമക്കേടും അഴിമതിയും മൂലം ലോകബാങ്ക് സഹായം നല്‍കുന്നത് പുനരാലോചിക്കുകയാണ്. ലോകബാങ്ക് സഹായമില്ലെങ്കില് റോഡുകളുടെ പുനരുദ്ധാരണം അവതാളത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: