അടിമാലി: മൂന്നിടങ്ങളില്‍ അനധികൃത വില്‍പ്പനക്ക് സൂക്ഷിച്ചിരുന്ന 28 ലിറ്റര്‍ വിദേശമദ്യം പിടികൂടി, മൂന്ന് പേര് പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം രണ്ട് പേര് ഓടി രക്ഷപ്പെട്ടു. പോലീസും എക്സൈസും നടത്തിയ പരിശോധനകളിലാണ് മദ്യം പിടിച്ചെടുത്തത്. ആദ്യ കേസില്‍ 14 ലിറ്റര്‍ മദ്യവുമായി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷന് സ്വദേശി സൈമണിനെയാണ് ശനിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെ എക്സൈസ് സംഘം പിടികൂടിയത്.
രണ്ടാമത്തെ കേസില്‍ 10 ലിറ്റര്‍ വിദേശമദ്യവുമായി അടിമാലി ഇരുമ്പുപാലം സ്വദേശി അനീഷിനെയാണ് പിടികൂടിയത്. മൂന്നാമത്തെ കേസില്‍ നാല് ലിറ്റര്‍ മദ്യവുമായി സ്വകാര്യ ബസ് ജീവനക്കാരനെയാണ് കസ്റ്റഡിയിലെടുത്തത്. ഇരു കേസുകളും പിടികൂടിയത് എക്സൈസ്-പോലീസ് സംയുക്ത പരിശോധനയിലാണ്.
മൂന്നാറിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ക്കുള്‍പ്പെടെ നല്‍കാനായി ആനച്ചാല്‍ ചെങ്കുളത്ത് പ്രവര്‍ത്തിക്കുന്ന വിദേശമദ്യ വില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകവെയാണ് സൈമണ്‍ പിട
ിയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്‍ഭാഗത്തായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. സൈമനൊപ്പം വാഹനത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് മൂന്നാര്‍ ചൊക്കനാട് സൗത്ത് ഡിവിഷന് 10 മുറി ലയത്തില്‍ ജ്യോതിറാം, നല്ലതണ്ണി ഗുണ്ടുമല ഡിവിഷന് താമസിക്കുന്ന റാം എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. ഇവര്‍ക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: