കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നാളെ പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന ജന രക്ഷാ യാത്ര സംസ്ഥാനത്തെ ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരായ ശക്തമായ താക്കീതായി മാറുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിന്റെ സമാധാന ജീവിതത്തിന് രണ്ട് ഭീകരതകളും കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളും മൗലീകാവകാശങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുളളത്.
എല്ലാ മേഖലയിലും അസഹിഷ്ണുത നിലനില്‍ക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്റെ കാര്യത്തില്‍ പോലും അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്നത് സംസ്ഥാനത്ത് എത്രമാത്രം അരാജകത്വം നിലനില്ക്കുന്നുവെന്നതിന് തെളിവാണ്. ലോകത്തെല്ലായിടത്തു നിന്നും തുടച്ചു മാറ്റപ്പെട്ട കമ്മ്യൂണിസം കേരളത്തില്‍ മാത്രമാണ് നിലനില്‍ക്കുന്നത്.
ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ സമീപ ഭാവിയില്‍ കേരളത്തിലും സിപിഎമ്മിന്റെ പൊടി കാണില്ലെന്നും അദ്ദേഹം പറഞ്ഞു. ജിഹാദി ഭീകരതയുമായി കൈകോര്‍ത്താണ് സിപിഎം മുന്നോട്ടു പോകുന്നത്. ഈ കൂട്ടുകെട്ടിന് ആഗോളമാനമുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെല്‍ കോഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: