തിരുവനന്തപുരം: വകുപ്പില്‍ ശുദ്ധീകരണം നടത്തുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കുന്ന പൊതുമരാമത്ത് മന്ത്രിയുടെ കണ്‍വെട്ടത്ത് സ്പെഷ്യല്‍ റൂള്‍ മറികടന്ന് അനധികൃത സ്ഥാനക്കയറ്റം. എഞ്ചിനീയറിംഗ് ഡിപ്ലോമയുള്ളവരെ തഴഞ്ഞ് ബിടെക് ബിരുദമുള്ള എഞ്ചിനീയര്‍മാരെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായി സഥാനക്കയറ്റം നല്കി.
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട ചില യൂണിയന് നേതാക്കളാണ് വഴിവിട്ട സ്ഥാനക്കയറ്റത്തിന് പിന്നിലെന്നാണ് ആരോപണം. 1990ല്‍ പൊതുമരാമത്ത് വിഭജിച്ചതോടെ ഉണ്ടായ സങ്കീര്‍ണ പ്രശ്നങ്ങളാണ് ഇന്നും പരിഹരിക്കപ്പെടാതെ ഒരുവിഭാഗം ജീവനക്കാരെ തഴയുന്ന തരത്തിലേക്ക് എത്തപ്പെട്ടത്.
വകുപ്പ് വിഭജനത്തില്‍ ജലസേചനവിഭാഗത്തെ പ്രത്യേക വകുപ്പിന് കീഴിലാക്കി. ജല വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരും പൊതുമരാമത്ത് വകുപ്പില്‍ തന്നെ തുടര്‍ന്നു. ഇതോടെ വകുപ്പിലെ ബിടെക് ബിരുദക്കാരും എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരും തമ്മില്‍ സ്ഥാനക്കയറ്റത്തെച്ചൊല്ലി പ്രശ്നങ്ങളായി. അസി. എഞ്ചിനീയര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്കുമ്പോള് ബിടെക് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 3:1 അനുപാതം പാലിക്കണമെന്ന് സര്‍ക്കാര്‍ സ്പെഷ്യല്‍ റുള്‍ നിലവിലുണ്ട്.
എന്നാല്‍ സ്ഥാനക്കയറ്റത്തില്‍ തങ്ങള്‍ തഴയപ്പെടുകയാണെന്ന് കാണിച്ച് ബിടെക്കുകാര്‍ സര്‍ക്കാരിനു മുന്നില്‍ പരാതിയുമായി എത്തിയതോടെ 1994 ല്‍ ബിടെക് ബിരുദക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് അനുകൂലമായി സര്‍ക്കാര്‍ ഉത്തരവിറക്കി. 3:1 അനുപാതം പാലിക്കണമെന്ന് സര്‍ക്കാര്‍ സ്പെഷ്യല്‍ റുള്സിനെ പാടെ ലംഘിക്കുന്നതായിരുന്നു ഉത്തരവ്. ഇതിനെതിരെ ഡിപ്ലോമ യോഗ്യതയുള്ള അസി. എഞ്ചിനീയര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു.
2000 ത്തോടെ സ്ഥാനക്കയറ്റത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും അതിനാല്‍ സ്പെഷ്യല്‍ റൂള്‍സിലെ നടപടിക്രമങ്ങള്‍ തുടരണമെന്നും ആവശ്യം ഉന്നയിച്ചായിരുന്നു കോടതിയെ സമീപിച്ചത്. തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ റഗുലര്‍ സ്ഥാനക്കയറ്റം നടത്തരുതെന്നും താത്കാലിക സ്ഥാനക്കയറ്റം മാത്രമെ നടത്താവൂ എന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്കി. ഈ ഉത്തരവ് നിലനില്‍ക്കെയാണ് അസി. എഞ്ചിനീയര്‍മാര്‍ക്ക് മന്ത്രിയുടെ ഇടപെടലിലൂടെ റഗുലര്‍ സ്ഥാനക്കയറ്റം നല്‍കിയത്.
284 അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ ഒഴിവുകളില്‍ 71 ഡിപ്ലോമക്കാര്‍ക്ക് നിലവില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹത ഉണ്ട്. എന്നാല്‍ 28 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കിയ ശേഷം 256 ബിടെക്കുകാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. അനധികൃത സ്ഥാനക്കയറ്റത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഡിപ്ലോമ വിഭാഗത്തിലുള്ള അസി.എഞ്ചിനീയര്‍മാര്‍.
പൊതുമരാമത്ത് വകുപ്പില്‍ കാലങ്ങളായി തുടരുന്ന സ്ഥാനക്കയറ്റത്തിന് കൈക്കൂലി നിലവിലും തുടരുന്നെന്ന ആക്ഷേപമുണ്ട്. ഭരിക്കുന്ന രാഷ്ട്രീയനേതൃത്വത്തെ കൂട്ടുപിടിച്ച് യൂണിയന് നേതാക്കളുടെ ഒത്താശയോടെയാണ് ഇത്തരം സ്ഥാനക്കയറ്റം നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: