ന്യൂദല്‍ഹി: കേരളം സുരക്ഷിതമാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ മലയാളികളെ അപമാനിക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരളം ജിഹാദികള്ക്കൊപ്പമാണെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ തെറ്റാണെന്നും പിണറായി വിജയന് പറഞ്ഞു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ദല്‍ഹി ഘടകം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പിണറായി.
കേരളം ജിഹാദികള്‍ക്കൊപ്പം ഒരിക്കലും നിന്നിട്ടില്ല. അത്തരത്തില്‍ നടത്തുന്ന പ്രചാരണം കേരളത്തെ അപമാനിക്കാനാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ക്ക് അവകാശപ്പെട്ട സംരക്ഷണം നല്‍കേണ്ടതുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഇല്ലെന്ന ആശങ്ക ഒരോ ദിവസവും ശക്തിപ്പെടുകയാണ്. കേരളം ഇതിനൊരപവാദമാണ്. ഇത്തരം വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് സിപിഎം കുഴപ്പക്കാരാണെന്ന് ചിത്രീകരിക്കാനാണ് ശ്രമം. ഇതിനായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ പദയാത്ര നടത്തുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
ചില കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ കേരളത്തിന്റെ പുരോഗമന പ്രതിച്ഛായ തകര്‍ക്കാനായി ശ്രമിക്കുന്നുണ്ട്. കേരളം ജീവിക്കാന്‍ പറ്റാത്ത സ്ഥലമാണെന്നും കൊലക്കളമാണെന്നും അവിടെ മാധ്യമസ്വാതന്ത്രമോ അഭിപ്രായസ്വാതന്ത്രമോ ഇല്ലെന്നു വരുത്താനുമാണ് ഇക്കൂട്ടരുടെ ശ്രമമെന്നും പിണറായി വിജയന് പറഞ്ഞു. അതു തടയാന്‍ ദല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കെയുഡബ്ല്യുജെ പ്രസിഡന്റ് തോമസ് ഡൊമനിക് അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി പി.കെ മണികണ്ഠന്, വൈസ് പ്രസിഡന്റ് മിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: