പ്യോംഗ്യാംഗ്: ജപ്പാനെതിരെ ആണവ ആക്രമണ ഭീഷണിയുമായി ഉത്തരകൊറിയ. ജപ്പാന് പ്രധാന മന്ത്രി ഷിന്‍സൊ അബെയുടെ യു.എന്‍ പ്രസംഗത്തിനുള്ള മറുപടിയാണ് ഉത്തരകൊറിയയുടെ ഭീഷണിയെന്നാണ് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തരകൊറിയയുടെ ആണവ താത്പര്യങ്ങളെ ഇല്ലാതാക്കാന്‍ ചര്‍ച്ചകളല്ല സമ്മര്‍ദ്ദമാണ് ആവശ്യമെന്നായിരുന്നു ആബെ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ കൊറിയന്‍ മുമ്പില്‍ രാഷ്ട്രീയതാത്പര്യത്തിന് വേണ്ടി ജപ്പാന് സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണെന്നായിരുന്നു ഉത്തരകൊറിയയുടെ കുറ്റപ്പെടുത്തല്‍.
കൊറിയന്‍ മേഖലയില്‍ സമ്മര്‍ദം പ്രോത്സാഹിപ്പിക്കാനുള്ള ജപ്പാന്റെ ശ്രമം ആത്മഹത്യാപരമാണ്. ഇത് ജപ്പാന് ദ്വീപസമൂഹത്തിനു മുകളില്‍ ആണവമേഘങ്ങളെ കൊണ്ടുവരാന്‍ കാരണമാകും- കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
ആര്‍ക്കുമറിയില്ല കാര്യങ്ങള്‍ ആണവയുദ്ധത്തിലേക്ക് എപ്പോഴാണ് കടക്കുകയെന്ന്. അങ്ങനെയെങ്കില്‍ ജപ്പാന് ദ്വീപസമൂഹത്തെ അഗ്നിനാളങ്ങള്‍ വിഴുങ്ങും- ലേഖനത്തില്‍ പറയുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളാണ് മേഖലയിലെ അസ്വസ്ഥതകള്‍ക്ക് കാരണം. ഈ വര്‍ഷം നിരവധി മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. സെപ്റ്റംബര്‍ മൂന്നിന് നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തിനും വഴിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: