കൊച്ചി: ചാലക്കുടിയില്‍ ഭൂമി ഇടപാടുകാരന് രാജീവ് കൊല്ലപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന് സി.പി ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കൊലപാതകത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഉദയഭാനുവിലേക്ക് അന്വേഷണം നീണ്ടതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ബി.രാമന്‍പിള്ള വഴിയാണ് അപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ തനിക്ക് പങ്കില്ലെന്നും പ്രതികളെ മുന്‍പരിചയം ഉണ്ടെന്നു മാത്രമേ ഉള്ളൂവെന്നും ഉദയഭാനും പറയുന്നു. നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്ന താന്‍ കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
സര്‍ക്കാരിന് വേണ്ടി നിരവധി കേസുകളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു താനെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ തന്റെ അറസ്റ്റ് തടയണമെന്ന് ഉദയഭാനു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.എന്നാല്‍ ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന നിലപാടിലാണ് പോലീസ്.
രാജീവ് അവശനിലയില്‍ കിടക്കുന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചതും ഇതിന്റെ ഭാഗമാണ്. കോടതിയില്‍ സമര്‍പ്പിച്ച പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഉദയഭാനുവിനു കൂടി വേണ്ടിയാണ് രാജീവിനെ തട്ടിക്കൊണ്ടുപോയതെന്നും വ്യക്തമാക്കുന്നുണ്ട്.
തനിക്കെതിരെ കുരുക്ക് മുറുകുന്നുവെന്ന് വ്യക്തമായതോടെയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തുന്നത്. അതേസമയം കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഉദയഭാനു രാജീവിന്റെ വീട്ടില്‍ പലതവണ വന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുചില നിര്‍ണ്ണായക തെളിവുകളും പോലീസിന് ലഭിച്ചുവെന്നും സൂചനയുണ്ട്.
രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിനെ ഉള്‍പ്പെടുത്തിയാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പിച്ചത്. ഉദയഭാനുവിന് കൂടി വേണ്ടിയാണ് രാജീവിനെ പ്രതികള്‍ തട്ടിക്കൊണ്ടുവന്നതെന്ന് പോലീസ് കേസില്‍ തിങ്കളാഴ്ച അറസ്റ്റിലായ ജോണി, രഞ്ജിത്ത് എന്നിവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: