പയ്യന്നൂര്‍: ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷ്യം വഹിച്ച പയ്യന്നൂരിന്റെ മണ്ണില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് പ്രൗഢോജ്ജ്വല തുടക്കം. ആയിരക്കണക്കിനു പ്രവര്‍ത്തകരുടെ ഭാരത് മാതാ കീ ജയ് വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രാനായകന് കുമ്മനം രാജശേഖരന് ഹരിത- കുങ്കുമ വര്‍ണ്ണ പതാക കൈമാറി.
മാര്‍ക്സിസ്റ്റ് അക്രമങ്ങളുടെ നേര്‍സാക്ഷ്യമായി ചിത്രങ്ങളുടെ പ്രദര്‍ശനം വേദിക്കു സമീപം അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷമാണ് യാത്ര ഉദ്ഘാടനച്ചടങ്ങുകള്‍. ബലിദാനികളുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം, ബലിദാനികളുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
‘എല്ലാവര്ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യാത്ര. പയ്യന്നൂര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര വലിയ പൊതുസമ്മേളനത്തിനാണ് പഴയ ബസ് സ്റ്റാന്‍ഡ് പരിസരം സാക്ഷ്യം വഹിച്ചത്. ഗാന്ധി പ്രതിമയില്‍ അമിത് ഷായും നേതാക്കളും പുഷ്പഹാരം അര്‍പ്പിച്ചശേഷം വൈകിട്ട് മൂന്നരയോടെ പദയാത്ര പ്രയാണം തുടങ്ങി. അമിത് ഷായടക്കമുള്ള ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കുചേര്‍ന്ന യാത്ര ആറ് മണിയോടെ പിലാത്തറയില്‍ സമാപിച്ചു.
വാടിക്കല്‍ രാമകൃഷ്ണന് നഗറില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എംപിമാരായ റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, നളിന്‍ കുമാര്‍ കട്ടീല്‍, ബിജെപി പോണ്ടിച്ചേരി സംസ്ഥാന പ്രസിഡന്റ് വി. സ്വാമിനാഥ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: