ഒരു വര്‍ഷത്തിലെ ഏറ്റവും മംഗളകരമായ പത്തുദ സുദിനങ്ങളാണ് ‘ദസറ’യെന്നറിയപ്പെടുന്നത്. ഭാരതമാകെ ആഘോഷിക്കപ്പെടുന്ന ബൃഹത്തും മഹത്തുമായ ഉത്സവം. പൂജയും നാമജപവുമാണ് പ്രധാനം. സകല ക്ഷേത്രങ്ങളും സന്ദര്‍ശിച്ച്, വീടുകളില്‍ സവിശേഷപൂജകള് നിര്‍വഹിച്ച് ദേവ-ദേവതകളുടെ അനുഗ്രഹങ്ങള്‍ നേടുകയാണ് ലക്ഷ്യം.
രുദ്രാക്ഷമാലയുടെ സഹായത്തോടെ ഇഷ്ടദേവതയുടെ നാമം ലക്ഷക്കണക്കു ജപിച്ച് കലികാല ശാപത്തില്‍നിന്ന് ഈ ജന്മത്തില്‍തന്നെ മുക്തിനേടുക. ദസറയുടെ പ്രഥമ മുതല്‍ ദീപാവലി വരെ നാമജപം നടത്തുന്നവര്‍ കോടാനുകോടിയുണ്ട്. എന്നിരുന്നാലും വിശ്വാസ വൈവിധ്യങ്ങള്‍ ഈ ഉത്സവങ്ങള്ക്കുമുണ്ട്.
1. സരസ്വതീപൂജ
സരസ്വതീപൂജയാണ് ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ പ്രധാനം. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പനച്ചിക്കാട്ടു സരസ്വതീക്ഷേത്രത്തിലും കര്‍ണാടകത്തിലും വടക്കന്‍ ഭാരതത്തിലും ദസറയുത്സവം പൂര്‍ണതയോടെ ഘോഷിക്കുന്നു. ഇവിടങ്ങളിലെ പൂജയും സുന്ദരകലാവിഷ്ക്കരണങ്ങളും ജനതതികളെ ഹഠാദാകര്‍ഷിക്കുന്നു.
”ഭാരതി! പദാവലി തോന്നേണം
കാലേ കാലേ
വാരിധി തന്നില്‍ തിരമാളകളെന്നപോലെ”
”വാണീടുകനാരതമെന്നുടെ നാവുതന്മേല്
വാണിമാതാവേ! വര്‍ണവിഗ്രഹേ!
വേദാത്മികേ
നാണമെന്നിയേ മുദാ നാവിന്മേല്
നടനം ചെ-
യെകേണാങ്കാനനേ!”
”വെള്ളത്തിലെ തിരകള്‍ തള്ളിവരും
കണക്കെ-
ന്നുള്ളത്തില്‍ വന്നു വിളയാടുക
സരസ്വതീ നീ”
ഇത്യാദി സരസ്വതീസ്തുതികളില്ലാത്ത മലയാള കാവ്യങ്ങള്‍ ചുരുക്കമാണ്. ഇവിടെ സരസ്വതീ പൂജയാണീ വേളയില്‍ പ്രധാനമെങ്കിലും വടക്കേ ഇന്ത്യയില്‍ അത് ‘വസന്ത പൗര്‍ണമി’യ്ക്കാകുന്നു.
2. രാമ-രാവണയുദ്ധവും ലക്ഷ്മീഗണേശ പൂജയും
ഇന്ത്യയിലെ 80% ജനങ്ങളും ഈ സങ്കല്‍പ്പമാണ് പുലര്‍ത്തുക. യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ദില്ലി, ബീഹാര്‍ എന്നിവിടങ്ങളിലാണിതു പ്രധാനം. അവിടങ്ങളിലുള്ള രാമലീലാ മൈതാനങ്ങളില്‍ 10 ദിവസം, ദസറാ വേളയില്‍ രാമ-രാവണ യുദ്ധം സ്റ്റേജില്‍ അവതരിപ്പിക്കും. വിജയദശമി ദിനം രാവണന്റെ വന്‍ പ്രതിമകളുണ്ടാക്കി ശ്രീരാമന് കൊല്ലുന്നതു കാണിക്കും. അതു കാണാന്‍ തടിച്ചുകൂടുന്നത് അനേകം പേരാണ്. കോടാനുകോടി രൂപയാണ് ജനങ്ങള്‍ ഈ ഉത്സവങ്ങള്‍ക്ക് ചിലവാക്കുക.
വിജയദശമിക്കുശേഷം 18-ാം ദിവസമോ 19-ാം ദിവസമോ ആണ് ദീപാവലി. ദസറാ-ദീപാവലികള്‍ക്ക് പരസ്പര ബന്ധമുണ്ട്. രാവണവധം, ദഹനം, വിഭീഷണപട്ടാഭിഷേകം എന്നിവ കഴിഞ്ഞ് ശ്രീരാമലക്ഷ്മണസീതാദികള് അയോദ്ധ്യയില്‍ തിരിച്ചെത്തുന്ന സുദിനമാണ് ദീപാവലി.
നാടടക്കം അടിച്ചുതളിച്ച് മെഴുകി ശുദ്ധമാക്കി വിളക്കുകള്‍ ജ്വലിപ്പിച്ചുവച്ച് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ജനങ്ങള്‍ ഭക്ത്യാദരപുരസ്സരം അവരെ സ്വീകരിച്ച് പുജാശുശ്രൂഷകള് ചെയ്യുന്നു. രാമായണം ചമ്പുവില്‍ വളരെ രസകരമായി ഇക്കാര്യങ്ങള്‍ വര്‍ണിക്കുന്നുണ്ട്.
”ചത്വരവീചിക, ളരചര്പെരുന്തെരു-
വത്ഭുതമുടയ നടക്കാവുകളെ-
ന്നിത്യാദികളില് വിശുദ്ധി വരുത്തി
ക്കലിതവിധാനം”
3. ശ്രീകൃഷ്ണ-മുര നരകാസുര യുദ്ധം
ഭാരതത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ ഗുജറാത്തിലും മറ്റും ഈ സങ്കല്‍പ്പത്തിലാണ് ദസറ-ദീപാവലിയുത്സവം. അദിതിമാതാവിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച മുര-നരകാസുരന്മാരെ വധിച്ച് തിരിച്ചു ദ്വാരകയിലെത്തുമ്പോള്‍ നാടാകെ ശുദ്ധീകരിച്ച് ജനങ്ങള്‍ വിളക്കുവച്ച് മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ശ്രീകൃഷ്ണനേയും പരിവാരങ്ങളേയും സ്വീകരിക്കുന്നു. അതാണ് അവിടെ ദസറയും ദീപാവലിയും.
ഭൂമീദേവിയുടെ പുത്രനാണ് നരകാസുരന്. അവന്റെയും മുരന്റെയും ഉപദ്രവങ്ങള്‍ ജനങ്ങള്‍ക്ക് ഒരുതരത്തിലും സഹിക്കാതായി. 16,000 മഹിളാമണികളെ അവന് തന്റെ അന്തഃപുര ജയിലില്‍ പൂട്ടി.
സഹികെട്ടപ്പോള്‍ ഭഗവാന് പരിവാരങ്ങളുമൊത്ത് യുദ്ധത്തിനു പുറപ്പെട്ടു. അവരെ കൊന്നശേഷം ആ മഹിളാമണികള്‍ ശ്രീകൃഷ്ണപാദങ്ങളില്‍ വീണു കരയാന്‍ തുടങ്ങി. ഭഗവാന് അവരെ മോചിപ്പിച്ചു രക്ഷ നല്കി.
4. നവദുര്‍ഗ്ഗാപൂജ
ബംഗാള്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നവദുര്‍ഗ്ഗാ പൂജയ്ക്കാണ് പ്രാധാന്യം. സാക്ഷാല്‍ ശക്തിദേവതയായ ദുര്‍ഗ്ഗയുടെ നവരൂപങ്ങളെ പൂജിച്ച് ശക്തിയാര്‍ജ്ജിച്ച് അവിടെ ജനങ്ങള്‍ ദസറ ഘോഷിക്കുന്നു.
1) പ്രഥമയില്‍-ശൈലപുത്രീ സ്തുതിയാണ് ചെയ്യുക. ”ജഗത്പൂജ്യോ! ജഗത്വന്ദ്യേ! സര്‍വ്വശക്തി രൂപിണീ! സര്വ്വാത്മികേശി! കൗമാരി! ജഗന്മാതര്‍ നമോസ്തുതേ!! ശക്തിസ്വരൂപിണിയും കൗമാരിയുമായ ജഗന്മാതാവിനെ ഇവിടെ വന്ദിക്കുന്നു.
2) ദ്വിതീയയില്‍-ബ്രഹ്മചാരിണി സ്തുതിയാണ് ചെയ്യുക.
”ത്രിപുരാം ത്രിഗുണാധാരം
മാര്ഗ്ഗജ്ഞാന സ്വരൂപിണിം!
ത്രൈലോക്യവന്ദിതാം ദേവിം
ത്രിമൂര്‍ത്തിം പ്രണമാമ്യഹം!!
സത്വരജസ്തമോഗുണിയും മാര്ഗ്ഗജ്ഞാന രൂപിണിയും ത്രിലോകവന്ദിതയുമായ ദേവിയെ ഞാന്‍ വന്ദിക്കുന്നു.
3) ത്രൃതീയയില് -ചന്ദ്രഘണ്ഡാസ്തുതിയാണു ചെയ്യുക.
”കാലികാംതു കലാതീതാം
കല്യാണഹൃദയാം ശിവാം
കല്യാണജനനീ നിത്യം കല്ല്യാണീം
പ്രണമാമഹ്യം!
കലാതീതയും കല്യാണ ഹൃദയത്തോടുകൂടിയവളും കല്യാണ ജനനിയുമായി ചന്ദ്രഘണ്ഡാമാതാവിനെ ഞാന്‍ പ്രണമിക്കുന്നു.
4) ചതുര്‍ത്ഥിയില്‍- കൂശ്മാണ്ഡ സ്തുതിയാണ് ചെയ്യുക.
”അണിമാദി ഗുണോദാരാം
മകരാകാരചക്ഷുക്ഷാം
അനന്തശയനെഭേദാം താം കാമാക്ഷിം
പ്രണമാമ്യഹം
മത്സ്യത്തിന്റേതു മാതിരി നീണ്ട കണ്ണുകളോടും അലങ്കൃതമായ കൈകാലുകളോടും മുഖം സരോജത്തോടും അനന്തശക്തിയോടും കൂടിയ ബ്രഹ്മാണ്ഡമാതാവിനെ ഞാന്‍ പ്രണമിക്കുന്നു.
5) പഞ്ചമിയില്‍ -സ്കന്ധമാതാവിനെ സ്തുതിക്കുന്നു.
”ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡമുണ്ഡ പ്രഭഞ്ജനീം!
താം നമാമി ച ദേവേശീം ചണ്ഡികാം
ചണ്ഡവിക്രമാം.
ചണ്ഡമുണ്ഡ നാശിനിയും ചണ്ഡവിക്രമയുമായ ചണ്ഡികയെ അഥവാ സ്കന്ധമാതാവിനെ ഞാന്‍ സ്തുതിക്കുന്നു.
6) ഷഷ്ഠിയില്‍ കാത്യായനീ
സ്തുതി ചെയ്യുന്നു.
സുഖാനന്ദകരീം ശാന്താം
സര്വ്വദേവൈര് നമസ്കൃതാം
സര്‍വ്വ ഭൂതാത്മികാം ദേവീം
ശാംഭവീം പ്രണമാമൃഹം
7) സപ്തമയില് കാളരാത്രിയെ
സ്തുതിക്കുന്നു.
ചണ്ഡവീരാം ചണ്ഡമായാം
രക്തബീജ പ്രഭഞ്ജിനീം
താം നമാമി ച ദേവേശീം
ഗായത്രീം ഗുണശാലിനീം
ചണ്ഡവീരയും രക്തബീജപ്രഭഞ്ജിനിയും ഗുണശാലിനിയുമായ കാളരാത്രിയെ ഞാന്‍ സ്തുതിക്കുന്നു .
8) അഷ്ടമിയില്‍- മഹാഗൗരിയെ സ്തുതിക്കുന്നു.
സുന്ദരീം സ്വര്‍ണ്ണ വര്ണ്ണാംഗീം
സുഖസൗഭാഗ്യ ദായിനീം
സന്തോഷ ജനനീം ദേവീം,
സുഭദ്രാം പ്രണമാമ്യഹം
സ്വര്‍ണ്ണ വര്‍ണ്ണം പൂണ്ട സുന്ദരിയും സുഖസൗഭാഗ്യദായിനിയും സന്തോഷജനനിയുമായ സുഭദ്രയെ ഞാന്‍ പ്രണമിക്കുന്നു.
9) നവമിയില്‍-സിദ്ധിധാത്രിയെ സ്തുതിക്കുന്നു.
”ദുര്‍ഗ്ഗമേ ദുസ്തരേ കാര്യേ
ഭയദുര്ഗ്ഗ വിനാശിനീ!
പ്രണമാമി സദാ ഭക്ത്യാ ദുര്‍ഗ്ഗാം
ദുര്‍ഗ്ഗതി നാശിനീം!!
ഭയവിഘ്നവിനാശിനിയും ഏതു ദര്ഗ്ഗമകാര്യങ്ങളെയും അനായാസമായി സാധിക്കുന്നവളും ദുര്‍ഗ്ഗതി നാശിനിയുമായ സിദ്ധിധാത്രിയെ ഞാന്‍ പ്രണമിക്കുന്നു.
പൊതുസ്ഥലങ്ങള്‍ അടിച്ചുതെളിച്ചു മെഴുകി ശ്രീദുര്‍ഗ്ഗ മാതാവിനെ ഉണ്ടാക്കി പ്രതിഷ്ഠിച്ച് ബംഗാളികള്‍ യജ്ഞതപോദാനങ്ങള്‍ ചെയ്യുന്നു.
അഷ്ടമിയില്‍ വ്രതം നോക്കി നവമിയില്‍ ഏഴുവയസ്സിനു താഴെയുള്ള കന്യകകള്‍ക്ക് പണവും വസ്ത്രവും വളയും മധുരപലഹാരങ്ങളും ഫലങ്ങളും മറ്റും ദാനം ചെയ്യുന്നവര്‍ വളരെയുണ്ട്. കന്യകകളുടെ സുവര്‍ണകാലമാണിത്.
ഭാരതമാകെ ഭക്തിസന്തോഷനിര്ഭരമായും ഹഠാദാകര്ഷകമായും ദസറാ-ദീപാവലികള്‍ കൊണ്ടാടുന്നു. ദക്ഷിണേന്ത്യയില്‍ പൂജയും കലാപരിപാടികളുമായി അവ ഒതുങ്ങിനില്ക്കുന്നു. കേരളത്തില്‍ ദീപാളികുളിക്കുക മാത്രമേ ചടങ്ങുള്ളൂ. ദീപാവലിയില്‍ വടക്കേ ഇന്ത്യയില്‍ അതല്ല, വീടുകളിലും ഒപ്പം ക്ഷേത്രങ്ങളിലും പൂജകളുണ്ടാവും.
ക്ഷേത്രങ്ങളില്‍ കലാപരിപാടികളുമുണ്ടാവും. പുറമെ മധുരപലഹാര വിതരണങ്ങളുമുണ്ടാവും. പൂജാദ്രവ്യങ്ങള്‍, പുതുവസ്ത്രങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍, മധുരപലഹാരങ്ങള്‍, ഗണേശ-ലക്ഷ്മി പ്രതിമകള്‍, വിളക്കുചട്ടികള് എന്നിവ കോടാനുകോടി രൂപയ്ക്കാണ് ജനങ്ങള്‍ വാങ്ങുക. പരസ്പരധാരണയും മമതയും സുകൃതവും വര്‍ധിക്കുന്നതിന് ഇത്തരം ഉത്സവങ്ങള്‍ എന്നെന്നും പ്രയോജനപ്രദമായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: