ചേര്‍ത്തല: മുണ്ടുചിറയ്ക്കല്‍ പാലം തകര്‍ച്ചയുടെ വക്കില്‍. പ്രവേശനപാതയുടെ മറുവശവും തകര്‍ന്നു. കണ്ണടച്ച് അധികൃതര്‍.
ഗതാഗത തിരക്കേറിയ പാലത്തിലെ പടിഞ്ഞാറ് ഭാഗത്തെ പ്രവേശന പാതയുടെ ഇടത് വശം രണ്ട് വര്‍ഷം മുന്‍പ് തകര്‍ന്നിരുന്നു. വലത് വശം കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്ന് പോകാവുന്ന നിലയിലായ പ്രവേശന പാത അപകട കെണിയായി. പാലത്തിന്റെ വീതിക്കനുസരിച്ച് പ്രവേശന പാത നിര്‍മിക്കാത്തതും അശാസ്ത്രീയമായ രൂപകല്പനയുമാണ് തകര്‍ച്ചയ്ക്ക് കാരണമായത്.
ചതുപ്പ് നിറഞ്ഞ പ്രദേശത്ത് കരിങ്കല്‍ഭിത്തി കെട്ടിയാണ് പാലത്തിന്റെ പ്രവേശന പാത നിര്‍മിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ഗ്രാനൈറ്റ് കയറ്റിവന്ന ലോറിയാണ് പാലത്തില്‍ ആദ്യം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ഭാരം താങ്ങാനാവാതെ പ്രവേശന പാതയുടെ ഇടതുവശവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് വീഴുകയായിരുന്നു.
ഇതോടെ വലിയ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ കടന്നുപോകാനാകാത്ത സ്ഥിതിയായി. കഴിഞ്ഞ ദിവസം പ്രവേശന പാതയുടെ മറുഭാഗവും തകര്‍ന്നടിഞ്ഞു. ചരക്കുമായി എത്തിയ ലോറി ഇവിടെ താഴ്ന്നുപോകുകയായിരുന്നു.
ഇനി ശേഷിക്കുന്നത് പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പകുതിയോളം മാത്രം വീതിയുള്ള റോഡാണ്. രാത്രി കാലങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ റോഡിന്റെ അപകടാവസ്ഥ അറിയാതെ പാലത്തില്‍ പ്രവേശിച്ചാല്‍ ചതുപ്പിലേക്ക് മറിയാനുള്ള സാധ്യതയേറെയാണ്.
ഈ ഭാഗത്തെ തെരുവുവിളക്കുകള്‍ തെളിയാത്തത് മൂലം നാട്ടുകാരും അപകട ഭീതിയിലാണ്. വിളക്ക് അടിയന്തരമായി തെളിയ്ക്കുകയും മുന്നറിയിപ്പ് ബോര്‍ഡ് പാലത്തിന് ഇരുവശങ്ങളില്‍ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കെ.സി. വേണുഗോപാല്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിച്ചത്. പാലം നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായി ആദ്യഘട്ടത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: