കൊച്ചി: കൊച്ചിയുടെ വികസനത്തിന് വേഗം കൂട്ടി പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗരവികസന, ഭവനനിര്‍മാണ സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ ടൗണ്‍ ഹാൡലായിരുന്നു ഉദ്ഘാടനം.
നേരത്തെ ഇവര്‍ കലൂര്‍ സ്റ്റേഡിയത്തിനു സമീപത്തുള്ള സ്റ്റേഷനില്‍ നിന്ന് മഹാരാജാസ് വരെ മെട്രോയില്‍ യാത്ര ചെയ്തു.അതിനു ശേഷമായിരുന്നു ഉദ്ഘാടനം. പാലാരിവട്ടത്ത് നിന്ന് മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ പാതയുടെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. രണ്ടാംഘട്ട വികസനത്തോടെ മെട്രോയാത്ര ആലുവയും പാലാരിവട്ടവും പിന്നിട്ട് മഹാരാജാസ് കോളേജ് ഗ്രൗണ്ട്വരെയായി.
മെട്രോ തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചതായും, സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടുകൂടി നഗര ഗതാഗതസംവിധാനത്തില്‍ വലിയ മാറ്റം ഉണ്ടാവും. പാലാരിവട്ടം-കാക്കനാട് ഭാഗത്തേക്കുള്ള 11.2 കിലോമീറ്റര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
കൊച്ചി വാട്ടര്‍ മെട്രോ 2019 മാര്‍ച്ചില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.
മന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ വി തോമസ് എംപി, ഹൈബി ഈഡന് എംഎല്‍എ, കൊച്ചി മേയര്‍ സൗമിനി ജയിന്, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: