മരണഗ്രൂപ്പെന്ന പകിട്ടുണ്ട് ഗ്രൂപ്പ് എഫിന്. കളിക്കളത്തിലെ പാരമ്പര്യശക്തികളായ യൂറോപ്പിലെ ഇംഗ്ലണ്ട്, ലാറ്റിനമേരിക്കയില്‍ നിന്ന് ചിലി, കോണ്‍കകാഫ് ചാമ്പ്യന്‍ മെക്സിക്കോ, ഏഷ്യയുടെ ഇറാഖ് എന്നിവരാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ പോരാടാനിറങ്ങുക. മെക്സിക്കോയും ചിലിയും തമ്മിലുള്ള ഗ്രൂപ്പിെല അവസാന പോരാട്ടത്തിന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയവും വേദിയാകും.
ലോക കിരീടം കൊതിച്ച് ഇംഗ്ലണ്ട്
ഫുട്ബോളിന് നിരവധി സൂപ്പര്‍താരങ്ങളെ സംഭാവന ചെയ്തുവെങ്കിലും ലോകകപ്പില്‍ ഏറെ നേട്ടങ്ങളില്ല ഇംഗ്ലണ്ടിന്. അണ്ടര്‍ 17 വിഭാഗത്തില്‍ രണ്ടുവട്ടം യൂറോ കപ്പ് നേടിയിട്ടുണ്ടെങ്കിലും ലോകകപ്പ് കിട്ടാക്കനി. ഇത്തവണ രണ്ടാമതായാണ് ഇംഗ്ലണ്ടെത്തുന്നത്. അണ്ടര്‍ 17 യൂറോ കപ്പ് ഫൈനലില്‍ സ്പെയിനിനോട് ഷൂട്ടൗട്ടില്‍ തോറ്റു.
യുവ ലോകകപ്പില്‍ നാലാം തവണയാണ് ഇംഗ്ലണ്ട് കളിക്കാനെത്തുന്നത്. 2007ലാണ് ത്രീ ലയണ്‍സ് എന്ന വിളിപ്പേരുള്ള ഇവരുടെ ആദ്യ ലോകകപ്പ്. അന്ന് ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായ അവര്‍ 2009ല്‍ യോഗ്യത നേടിയില്ല. 2011ല്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെ എത്തി മടങ്ങി. പിന്നെ, 2015ല്‍ പങ്കെടുത്തെങ്കിലും ആദ്യവട്ടം മടങ്ങി.
യുവേഫ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ ടീമിലെ പല പ്രമുഖരും ഇന്ത്യയിലെത്തിയ ടീമിലുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ്, ആഴ്സണല്‍, ചെല്‍സി, ടോട്ടനം, ലിവര്‍പൂള്‍ തുടങ്ങിയ വമ്പന്മാരുടെ യുവനിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.
യുവേഫ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ ജാഡന്‍ സാഞ്ചോ, ഫില്‍ ഫോഡന്, ഡാനി ലോഡര്‍, റിയാന്‍ ബ്ര്യുസ്റ്റര്‍ എന്നിവര്‍ ആക്രമണത്തെ നയിക്കുന്നു. യൂറോ ചാമ്പ്യന്‍ഷിപ്പില്‍ സാഞ്ചോ അഞ്ച് ഗോളടിച്ചു. റിയാന്‍ ബ്ര്യുസ്റ്റര്‍, ഹഡ്സണ്‍ ഒഡോയി എന്നിവര്‍ മൂന്നു വീതവും ഫോഡന് രണ്ട് ഗോളും നേടി. സാഞ്ചോ അണ്ടര്‍ 17 വിഭാഗത്തില്‍ 15 കളിയില്‍ നിന്ന് 11, റിയാന്‍ 16 കളികളില്‍ നിന്ന് 12 ഗോളുകളും അടിച്ചുകൂട്ടി.
പരിചയസമ്പന്നത കൈമുതലാക്കിയ സ്റ്റീവ് കൂപ്പറാണ് മുഖ്യപരിശീലകന്‍. 2008 മുതല്‍ 2011 വരെ ലിവര്‍പൂള്‍ അക്കാദമിയുടെ പരിശീലകനായിരുന്നു. 2015 മുതല്‍ ഇംഗ്ലണ്ട് യുവനിരയ്ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുത്ത് ടീമിനൊപ്പമുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ഇത്തവണ ഇന്ത്യന്‍ മണ്ണില്‍ പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് കൂപ്പര്‍ ടീമുമായി ഇന്ത്യയിലെത്തുന്നത്.
തിരിച്ചുപിടിക്കാന്‍ മെക്സിക്കോ
രണ്ടുവട്ടം ചാമ്പ്യന്മാരായി, ഒരു തവണ രണ്ടാമതെത്തിയതിന്റെ പകിട്ടുണ്ട് മെക്സിക്കോയ്ക്ക്. 2005, 2011 വര്‍ഷങ്ങളില്‍ കിരീട നേട്ടം. 2013-ല്‍ രണ്ടാം സ്ഥാനത്ത്. 2015-ല്‍ ചിലിയില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ നാലാം സ്ഥാനക്കാര്‍. പതിമൂന്നാം തവണയാണ് ലോകകപ്പിനെത്തുന്നത്.
കോണ്‍കകാഫ് മേഖലയിലെ ചക്രവര്‍ത്തിമാരാണ് മെക്സിക്കോ.
ഏഴ് തവണ ചാമ്പ്യന്മാരായി. ഇത്തവണത്തേത് ഹാട്രിക്ക് കിരീടനേട്ടം. അമേരിക്കയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. കോണ്‍കകാഫിലെ മികച്ച താരമായ മിഡ്ഫീല്‍ഡ് ജനറല്‍ ജയ്റോ ടോറസും ആറ് ഗോളുകള്‍ അടിച്ചുകൂട്ടിയ ഡാനിയേല്‍ ലോപ്പസുമാണ് സൂപ്പര്‍താരങ്ങള്‍. ജെയ്റോ കളി മെനഞ്ഞ് അവസരങ്ങള്‍ സൃഷ്ടിച്ചതിനൊപ്പം മൂന്നു ഗോളും നേടി.
റോബര്‍ട്ടോ ഡി ലാ റോസയും ശ്രദ്ധിക്കേണ്ട താരം. അണ്ടര്‍ 17 ദേശീയ ടീമിനായി 11 കളികളില്‍ നിന്ന് 11 ഗോള്‍ നേടി. പ്രതിരോധത്തിലെ കരുത്തന് ലൂയിസ് ഒലിവാസ്, മധ്യനിരയിലെ അലക്സിസ് ഗ്വിറ്റിറസ് എന്നിവരും പ്രതീക്ഷകള്‍.
2014 മുതല്‍ ടീമിനെ പരിശീലിപ്പിക്കുന്ന മരിയോ അര്ട്ടേഗയുടെ ശിക്ഷണത്തിലാണ് ദി ട്രൈകളര്‍ എന്ന് വിളിപ്പേരുള്ള മെക്സിക്കോ എത്തുന്നത്. മികച്ച തന്ത്രങ്ങളിലൂടെ എതിരാളികളെ വീഴ്ത്താന്‍ ശക്തരായ കൗമാര പോരാളികളുമായാണ് മരിയോ വരുന്നത്.
ലാറ്റിനമേരിക്കന്‍ സൗന്ദര്യവുമായി ചിലി
സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ചിലിയുടെ വരവ്. അണ്ടര്‍ 17 ലോകകപ്പില്‍ നാലാം തവണ കളിക്കാനിറങ്ങുന്നു. ആദ്യ ലോകകപ്പ് 1993ല്‍. അന്ന് മൂന്നാം സ്ഥാനം നേടി. പിന്നീട് 1997ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ അവര്‍, ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം 2015-ലാണ് ലോകകപ്പില്‍ പങ്കെടുത്തത്. അത് ആതിഥേയരായി. ഈ ലോകകപ്പില്‍ ലാ റോജ എന്ന് വിളിപ്പേരുള്ള ചിലിയുടെ മുന്നേറ്റം പ്രീ ക്വാര്‍ട്ടറില്‍ അവസാനിച്ചു.
അര്‍ജന്റീനയും ഉറുഗ്വായും ലോകകപ്പിന്റെ നഷ്ടമായപ്പോള്‍ ബ്രസീലിന് പിന്നില്‍ രണ്ടാമന്മാരായി ചിലിയുടെ വരവ്. ഗ്രൂപ്പ് പോരില്‍ നാലില്‍ രണ്ടു ജയവും തോല്‍വിയുമായി ഒന്നാമത്. ഫൈനല്‍ റൗണ്ടില്‍ അഞ്ചില്‍ മൂന്ന് ജയവും രണ്ടു തോല്‍വിയും. അവസാന മത്സരത്തില്‍ 5-0 ന് കാനറികളോട് തോല്‍വി.
അന്റോണിയോ ഡയസ്, ഗാസ്റ്റണ്‍ സുനിഗ, അലക്സിസ് വലന്‍സിയ, ബെഞ്ചമിന്‍ കാം എന്നിവര്‍ പ്രമുഖര്‍. എന്നാല്‍, പ്രതിരോധത്തില്‍ ഏറെ പാളിച്ചകളാണ് ടീമിനുള്ളത്.
അര്‍ജന്റീനക്കാരനായ ഹെക്ടര്‍ ഹെര്‍നന്‍ കപുട്ടോയാണ് മുഖ്യപരിശീലകന്‍. ഒന്നര പതിറ്റാണ്ടായി ചിലിയിലെ ക്ലബ്ബുകള്‍ക്കൊപ്പം ഹെക്ടര്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട്. 2013-ല്‍ കളിക്കളം വിട്ട ഹെര്‍നന്‍ അതേവര്‍ഷം തന്നെ അണ്ടര്‍ 15 ടീമിന്റെ പരിശീലകനായി. 2016 ലാണ് അണ്ടര്‍ 17 ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്തത്.
ഏഷ്യയുടെ കരുത്തുമായി ഇറാഖ്
2016ലെ അണ്ടര്‍ 16 എഎഫ്സി കപ്പ് ചാമ്പ്യന്മാരായാണ് ഇറാഖ് ലോകകപ്പില്‍ പന്തുതട്ടാനെത്തുന്നത്. 2013-ല്‍ യുഎഇയില്‍ ആദ്യ ലോകകപ്പ് കളിച്ച അവരുടെ രണ്ടാം ലോകകപ്പാണിത്. 2013-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. എഎഫ്സി കപ്പ് കലാശപ്പോരില്‍ ഇറാനെ വീഴ്ത്തിയാണ് ആദ്യമായി ഏഷ്യന്‍ കൗമാര കിരീടം ചൂടുന്നത്.
പ്രായോഗിക ഫുട്ബോളിന്റെ വക്താക്കളെന്നാണ് ലയണ്‍ കബ്സ് ഓഫ് മെസപ്പട്ടോമിയ എന്ന് വിളിപ്പേരുള്ള ഇറാഖ് അറിയപ്പെടുന്നത്. ആക്രമണങ്ങള്‍ മെനഞ്ഞെടുക്കുന്നതിനു പകരം എതിര് പ്രതിരോധത്തെ പരീക്ഷണത്തിന് വിധേയരാക്കുന്ന ലോങ് പാസുകള്‍ വജ്രായുധം. എഎഫ്സി ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്കോറര്‍ മുഹമ്മദ് ദാവൂദ് കുന്തമുന. ആറ് ഗോളാണ് മുഹമ്മദ് ടൂര്‍ണമെന്റില്‍ സമ്മാനിച്ചത്. ടൂര്‍ണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനും മുഹമ്മദ് ദാവൂദ് തന്നെ.
സെയഫ് ഷയ്യാലമായി ചേര്‍ന്ന് ബോക്സ് ടു ബോക്സ് കളിക്കാന്‍ മിടുക്കുള്ള താരമാണ് മുഹമ്മദ് ദാവൂദ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ചു നേടിയ പരിചയം മുതല്‍ക്കൂട്ട്.
ഇറാഖിന് വന്‍കരയില്‍ ആദ്യ കിരീടം സമ്മാനിച്ച പരിശീലകന് ഖത്താന്‍ ജാതിറിന് പകരമെത്തിയ അലി ഹാദിയാണ് നിലവിലെ പരിശീലകന്.
ജാതിറിന്റെ ശൂന്യത താരങ്ങളെ എത്തരത്തില്‍ ബാധിക്കുമെന്നത് കണ്ടറിയേണ്ട കാര്യം. എങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച് പ്രീ ക്വാര്‍ട്ടറെങ്കിലും ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന് എത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: