കാഞ്ഞിരപ്പളളി: മൂന്നു കോടിയിലധികം രൂപ മുടക്കി പുതിയ കെട്ടിടം നിര്‍മിച്ചെങ്കിലും ഇതുവരെയും പ്രവര്‍ത്തനമാരംഭിക്കാതെ കിടക്കുകയാണ് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രി. ഐപി, ഒപി ബ്ലോക്കുകള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന്റെ ആദ്യ നിലയില്‍ ഫാര്‍മസി മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 60 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യം ആവശ്യമുള്ള ആശുപത്രിയില്‍ 10 രോഗികളെ മാത്രമേ ഇപ്പോള്‍ കിടത്തി ചികിത്സിക്കാനാകൂ.
താലൂക്ക് ആശുപത്രിയായി പ്രഖ്യാപനം വന്നെങ്കിലും ബാഹ്യമായ സൗകര്യങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയൂ.
മഴപെയ്താല്‍ ചോരുന്ന പഴയ കെട്ടിടത്തിലാണ് ഇപ്പോഴും ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെങ്കിലും കിടത്തി ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞയയ്ക്കേണ്ടി വരുന്നു.
പുതിയ ആശുപത്രി കെട്ടിടത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിച്ച് എത്രയും വേഗം ഉദ്ഘാടനം ചെയ്ത് രോഗികള്‍ക്കായി തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: