ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് സ്ഥാനക്കയറ്റം. നാല് സ്ഥാനം മുന്നേറിയ രോഹിത് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ അഞ്ചിലെത്തി. ഒന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി തന്നെ. രണ്ടാം സ്ഥാനത്ത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ് മൂന്നാമത്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് രോഹിതിനെ അഞ്ചാം സ്ഥാനത്തേക്കുയര്‍ത്തിയത്. ഈ പരമ്പരയില്‍ ഒരു സെഞ്ചുറിയടക്കം 296 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. പരമ്പരയിലെ ഉയര്‍ന്ന റണ്‍ നേട്ടക്കാരനും രോഹിത് തന്നെ.
790 പോയിന്റോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ അഞ്ചാമതെത്തിയത്. റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുള്ള രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിങ് ധോണി 12-ാമതും ധവാന് 14-ാമതുമാണ്.
റാങ്കിങില്‍ മുന്നേറ്റം നടത്തിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍ അജിന്‍ക്യ രഹാനെയും കേദാര്‍ ജാദവുമാണ്. നാല് സ്ഥാനം മുന്നേറിയ രഹാനെ 24-ാം സ്ഥാനത്തും കേദാര്‍ ജാദവ് 36-ാം സ്ഥാനത്തുമാണ്. ജാദവിന്റെ കരിയറിലെ മികച്ച റാങ്കിങ്ങാണിത്.
ബൗളര്‍മാരുടെ പട്ടികയില്‍ അക്സര്‍ പട്ടേലും മികച്ച നേട്ടമുണ്ടാക്കി. നേരത്തെ പത്താമതായിരുന്ന പട്ടേല്‍ മൂന്ന് സ്ഥാനം മുന്നേറി ഏഴാമതെത്തി. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിറാണ് ഒന്നാമത്. ഓസ്ട്രേലിയയുടെ ഹെയ്സല്‍വുഡ് രണ്ടാമത്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്ത്. ഭുവനേശ്വര്‍കുമാര്‍ 14ഉം ആര്.
അശ്വിന്, അമിത് മിശ്ര എന്നിവര്‍ 28, 29 സ്ഥാനങ്ങളിലുമാണ്. ഓസീസിനെതിരായ പരമ്പരയില്‍ തിളങ്ങിയ യുസ്വേന്ദ്ര ചാഹല്‍ 24 സ്ഥാനങ്ങള്‍ മുന്നേറി 75-ാമതും കുല്‍ദീപ് യാദവ് 9 സ്ഥാനം കയറി 80-ാമതുമെത്തി. ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസന് ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളൊന്നും ഇടംപിടിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: