കോഴിക്കോട്: മാര്‍ക്സിസ്റ്റ് ഫാസിസ്റ്റ് അക്രമ രാഷ്ട്രീയവാഴ്ചയുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ കോഴിക്കോടിന്റെ മണ്ണിലേക്ക് ജനരക്ഷായാത്ര 7ന് എത്തുകയാണ്. സിപിഎം കൊലക്കത്തിക്ക് ഇരയായ നിരവധി സാധാരണക്കാരുടെ രക്തംകൊണ്ട് ചുവന്ന മണ്ണാണിത്. സിപിഎം കൊലക്കത്തിക്കിരയാവാത്ത ഒരു പാര്ട്ടിക്കാരുമില്ല ഈ ജില്ലയില്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നാദാപുരം കലാപത്തിന്റെ ചോരപ്പാടുകള്‍ ഈ മണ്ണില്‍ ഉണങ്ങാതെ കിടക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിനായി നടത്തിയ ധര്‍ണ്ണയില്‍ അനൂപ് എന്ന തെയ്യം കലാകാരനെ കല്ലെറിഞ്ഞുകൊന്ന വിവാദസംഭവം മുതല്‍ ടി.പി. ചന്ദ്രശേഖരന് കൊലപാതകം വരെ കഴുകിയാല്‍ തീരാത്ത പാപക്കറയാണ് സിപിഎം നേതാക്കളുടെ രാഷ്ട്രീയ ചരിത്രത്തില്‍ മായാതെ കിടക്കുന്നത്.
പാവപ്പെട്ട ഒരു കര്‍ഷകത്തൊഴിലാളിയെ വെടിവെച്ചു കൊന്നുകൊണ്ടാണ് സിപിഎം ക്രൂരത ആര്‍എസ്എസ്സിനെതിരെ തിരിഞ്ഞത്. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന സിപി എം പ്രമാണിമാര്‍ വളയത്തെ കാലിക്കൊളമ്പില് നിഷ്കളങ്കനായ പൊക്കന്‍ എന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയെ വെടിവെച്ചു കൊന്നു.
1981 സപ്തംബര്‍ 14ന് പട്ടാപ്പകലായിരുന്നു ആ അറുംകൊല നടന്നത്. തലേദിവസം ചായക്കടയില്‍ ഉണ്ടായിരുന്ന ചെറിയ രാഷ്ട്രീയ തര്‍ക്കമാണ് രക്തദാഹികള്‍ കൊലപാതകത്തിലേക്ക് എത്തിച്ചത്. തലപ്പൊയിലിലെ കുനിയില്‍ പൊക്കന്‍ (27) ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കോ സംഘര്‍ഷങ്ങള്‍ക്കോ ഇടംകൊടുക്കാതെ നാട്ടുകാരെ എല്ലാവരെയും ഒരേപോലെ സ്നേ ഹിച്ച സാധാരണ ഗ്രാമീണന്. തലേദിവസം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ഭീഷണി ഉണ്ടായിട്ടും പണിക്ക് പോകാന്‍ തന്നെ പൊക്കന്‍ തയ്യാറായി.
രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന് പട്ടിണിയില്ലാതെ കഴിയാന്‍, കുടുംബം പുലര് ത്താന് ഒഴിവില്ലാതെ പാടുപെടുകയായിരുന്നു പൊക്കന്‍. കാലിക്കൊളമ്പിലേക്ക് കൂലിപ്പണിക്ക് പോയതായിരുന്നു പൊക്കന്‍. കര്‍ഷകത്തൊഴിലാളിയെ വെട്ടിവീഴ്ത്തിയതിനുശേഷം വെടിവെച്ചു കൊന്നുകൊണ്ടാണ് സിപിഎം ക്രൂരത ‘വര്‍ഗ്ഗ’ വിപ്ലവം പൂര്‍ത്തിയാക്കിയത്.
അനാഥരായ പറക്കമുറ്റാത്ത രണ്ട് കുട്ടികളെ പോറ്റിവളര്‍ത്താന്‍ ഭാര്യ ജാനു ഏറെ പാടുപെട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ പിന്തുണയും സഹകരണവുമാണ് ജാനുവിന് ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനായത്.
അടിയന്തരാവസ്ഥക്ക് ശേഷം നാദാപുരം മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിനുണ്ടായ മുന്നേറ്റമാണ് മാര്‍ക്സിസ്റ്റുകളെ വിറളിപിടിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് കൊലക്കത്തി ആദ്യമായി ഉയര്‍ന്നത് വളയത്തെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളിക്ക് നേരെയായിരുന്നു. പൊക്കന്‍ ചെയ്ത ഏക കുറ്റം സിപിഎമ്മുകാരനാവുന്നതിന് പകരം ബിജെപിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ്. വളയത്തെ സിപിഎം പ്രമാണിമാര്‍ക്ക് മുമ്പില്‍ മാപ്പര്‍ഹിക്കാത്ത കുറ്റമായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: