ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയ്ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്റ്റോഡിയനെ നിയമിക്കുമെന്നും ഹോസ്റ്റലിലേക്ക് മാറ്റുമെന്നും കോടതി പറഞ്ഞു. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യവും കോടതി പരിശോധിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കേസില്‍ വിശദമായ വാദം കേള്‍ക്കും.
അഖില മതംമാറി ഹാദിയയായ ശേഷം വിവാഹം കഴിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഖിലയുടെ മതംമാറ്റം അടക്കമുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷെഫിന് ജഹാന് നല്കിയ അപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിരീക്ഷണം.
ഇരുപത്തിനാല് വയസ്സുള്ള അഖിലയുടെ അധികാരം അച്ഛന് മാത്രമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംരക്ഷണ ചുമതല വിട്ടു നല്‍കണമെന്ന അച്ഛന് അശോകന്റെ അഭിഭാഷകന്റെ വാദത്തിന് മറുപടിയായാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്ന് എന്‍ഐഎ സുപ്രീംകോടതിയെ അറിയിച്ചു.
കേസില്‍ എന്‍ഐഎ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കണമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം റദ്ദാക്കാന്‍ ഭരണഘടനയുടെ 226-ാം വകുപ്പ് പ്രകാരം ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന കാര്യവും കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടാന്‍ സുപ്രീംകോടതിക്ക് സാധിക്കുമോ എന്ന കാര്യവുമാണ് കോടതി പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു. സംസ്ഥാന സര്‍ക്കാരും കേസില്‍ കക്ഷി ചേര്‍ന്ന സംസ്ഥാന വനിതാ കമ്മീഷനും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: