ചാന്ദ്രയാനും മംഗള്‍യാനും ശേഷം അസ്ട്രോസാറ്റ് വിക്ഷേപണത്തില്‍ വിജയക്കൊടി പാറിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ യശസ്സ് ചൊവ്വയോളം ഉയര്‍ത്തിയ വേളയിലാണ് ഈ വര്‍ഷത്തെ ബഹിരാകാശ വാരം ആഘോഷിക്കുന്നത്. എല്ലാവര്‍ഷവും ഒക്ടോബര്‍ നാല് മുതല്‍ 10 വരെയാണ് ലോക ബഹിരാകാശവാരം. ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് 80ല്‍പരം രാജ്യങ്ങളില്‍ 1400 ല്‍പ്പരം വ്യത്യസ്ത പരിപാടികളാണ് ഇക്കുറി ഒക്ടോബര്‍ ആദ്യവാരം നടക്കുന്നത്.
1999 ഡിസംബര്‍ ആറിന് ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തിലാണ് ലോക ബഹിരാകാശവാരം ആഘോഷിക്കാന്‍ തീരുമാനിച്ചത്. 2000 മുതല്‍ വാരാചരണം തുടങ്ങി. ബഹിരാകാശ രംഗത്ത് പൊതുജന പങ്കാളിത്തത്തോടെ കൊണ്ടാടപ്പെടുന്ന ഏറ്റവും വലിയ ആഘോഷപരിപാടിയാണ് ലോക ബഹിരാകാശവാരം. ബഹിരാകാശത്തിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യം ഉള്ളവയാണ് ഒക്ടോബര്‍ 4,10 എന്നീ തീയതികള്‍.
പ്രപഞ്ചമെന്ന മഹാത്ഭുതം എന്നെന്നും ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത, പരന്നുകിടക്കുന്ന ആ നിശ്ശബ്ദ സാഗരത്തിന്റെ കാണാപ്പുറങ്ങളെ ശാസ്ത്രത്തിന്റെ ദൂരദര്‍ശിനികള്‍ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അകലങ്ങളിലെ ഈ കണ്ടെത്തലുകളാണ് ഇക്കൊല്ലത്തെ ബഹിരാകാശ വാരത്തിന്റെ വിഷയം.
1957 ഒക്ടോബര്‍ നാലിനാണ് യുഎസ് എസ്ആര്‍ ആദ്യ മനുഷ്യനിര്‍മ്മിതായ ബഹിരാകാശ പേടകം സ്പുട്നിക് -1 വിക്ഷേപിക്കുന്നത്. അതിനാല്‍ ഒക്ടോബര്‍ 4 – ലോകത്ത് ബഹിരാകാശ യുഗത്തിന്റെ പിറവി ആയി കണക്കാക്കപ്പെടുന്നു. തുടര്‍ന്ന് അമേരിക്കയും വലിയ തോതില്‍ ബഹിരാകാശത്തേക്ക് റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കാന്‍ തുടങ്ങി.
വന്‍ ശക്തികള്‍ തമ്മിലുള്ള കിടമത്സരം ബഹിരാകാശരംഗത്തേക്കും വ്യാപിച്ചേക്കുമെന്നു വന്നപ്പോള്‍ അത്തരമൊരു വിപത്ത് തടയാന്‍ 1967 ഒക്ടോബര്‍ 10 ന് ഐക്യരാഷ്ട്ര സംഘടന മുന്‍കയ്യെടുത്ത് ബഹിരാകാശശേഷിയുള്ള രാജ്യങ്ങള്‍ തമ്മില്‍ ഒരു ബഹിരാകാശ ഉടമ്പടി ഒപ്പുവച്ചു.
അണുവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ബഹിരാകാശത്തു നിരോധിക്കപ്പെടണമെന്നും ബഹിരാകാശം മനുഷ്യനന്മയ്ക്ക് (സമാധാനപരമായ ആവശ്യങ്ങള്‍ക്ക്) മാത്രമേ ഉപയോഗിക്കാവൂ എന്നുമായിരുന്നു ആ ഉടമ്പടിയുടെ കാതല്‍.
ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത് 1950 കളിലാണ്. അക്കാലത്ത് ആണവോര്‍ജ്ജ വകുപ്പാണ് ബഹിരാകാശ ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പിന്നീട് ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് മാത്രമായി 1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ് റിസര്‍ച്ച് രൂപവത്കരിച്ചു.
ഇതാണ് 1969 ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം ആയത്. ഡോ. വിക്രം സാരാഭായ് ആയിരുന്നു ആദ്യത്തെ ചെയര്മാന്. അദ്ദേഹത്തെത്തുടര്‍ന്ന് പ്രൊഫ. എം.ജി.കെ. മേനോന്, പ്രൊഫ. സതീഷ് ധവാന്, ഡോ.ജി. മാധവന്‍നായര്‍, ഡോ. കെ.രാധാകൃഷ്ണന് എന്നിവര്‍ ഐഎസ്ആര്‍ഒയുടെ ചെയര്മാന് പദം അലങ്കരിച്ചു. ഇപ്പോഴത്തെ ചെയര്മാന് ഡോ.എസ്.കിരണ്‍കുമാറാണ്.
പല രാജ്യങ്ങളുടെയും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ അവര്‍ നേരത്തെ സായത്തമാക്കിയിരുന്ന സൈനിക ആവശ്യങ്ങള്‍ക്കായുള്ള ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് വളര്‍ന്നുവന്നത്. എന്നാല്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി കൃത്രിമ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക എന്ന പ്രാവര്‍ത്തിക ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് രൂപീകരിച്ചിട്ടുള്ളവയാണ്.
ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ടയാണ്. ഒരു സോവിയറ്റ് റോക്കറ്റ് ഉപയോഗിച്ചാണ് ഈ പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി-1 ആണ്. ആദ്യ പരീക്ഷണ ഉപഗ്രഹമായ ആപ്പിള്‍ 1981 ജൂണ്‍ 18 നാണ് വിക്ഷേപിച്ചത്. 1982 ഏപ്രില്‍ 10 ന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ് പരമ്പരയ്ക്ക് തുടക്കമിട്ടു.
ഐആര്‍എസ് -1 എ എന്ന തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യവിദൂര സംവേദന ഉപഗ്രഹത്തെ 1988 മാര്‍ച്ച് 17 ന് ഭ്രമണപഥത്തിലെത്തിച്ചു. 1991-2000 കാലഘട്ടത്തിലാണ് ഐഎസ്ആര്‍ഒ യുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി വികസിപ്പിച്ചത്. 2004 സെപ്റ്റംബര്‍ 20 ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച ജിഎസ്എല്‍വി എന്ന വിക്ഷേപണ വാഹനവും പ്രവര്‍ത്തനക്ഷമമായി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു മാത്രമുള്ള ഈ ഉപഗ്രഹം എഡ്യൂസാറ്റ് എന്ന പേരിലറിയപ്പെടുന്നു.
ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ സഹായകമായ ഉപഗ്രഹങ്ങളാണ് കാര്‍ട്ടോസാറ്റ് എന്നറിയപ്പെടുന്നത്. അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് ആശയവിനിമയം എളുപ്പമാക്കാന്‍ സഹായകമായതാണ് ഹാംസാറ്റ്. ഈ രണ്ടു ചെറു ഉപഗ്രഹങ്ങളും 2005 മെയ് അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചു.
കാര്‍ട്ടോസാറ്റ് ശ്രേണിയില്‍ മൂന്ന് ഉപഗ്രഹങ്ങള്‍കൂടി പിന്നീട് വിക്ഷേപിച്ചു. 2008 ഒക്ടോബര്‍ 22 ന് ചാന്ദ്രദൗത്യ പേ ടകമായ ചാന്ദ്രയാന്‍-1 വിക്ഷേപിച്ചു. 2013 നവംബര്‍ അഞ്ചിന് ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്യാന് വിക്ഷേപിച്ചു. 2015 സപ്തംബര്‍ 28 ന് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ദൂരദര്‍ശിനി അസ്ട്രോസാറ്റും വിജയകരമായി വിക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: