തിരുവനന്തപുരം: റോഡ് അറ്റകുറ്റപണി യഥാസമയം പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ മന്ത്രി നേരിട്ടെത്തി പോലീസില്‍ പരാതി നല്കി. കഴക്കൂട്ടം മുതല്‍ വെട്ടുറോഡുവരെയുള്ള ഭാഗത്തെ കുണ്ടുംകുഴിയും നികത്താത്തതതിനെതിരെയാണ് പൊതുമരാമത്ത്മന്ത്രി ജി.സുധാകരന് കഴക്കൂട്ടം എസി എ. പ്രമോദ് കുമാറിന് പരാതി നല്‍കിയത്.
മംഗലപുരം – കരമന ദേശീയ പാതയുടെ അറ്റകുറ്റപണിക്ക് കരാറെടുത്ത കിളിമാനൂര്‍ റിവൈവ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ നസറുദ്ദീനെതിരെയാണ് പരാതി. കരാര്‍ ലംഘനം, സുരക്ഷാ പ്രശ്നങ്ങള്‍, ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കെല്ലാം ചേര്‍ത്ത് സിവിലായും ക്രിമിനലായും കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
രാവിലെ കഴക്കൂട്ടം ജംഗ്ഷനിലെത്തിയ മന്ത്രി പൊട്ടിപ്പൊളിഞ്ഞ റോഡ് നേരിട്ട് കണ്ട ശേഷമാണ് പരാതി നല്‍കിയത്.
മാര്‍ച്ചിലാണ് 22 കിലോമിറ്റര്‍ റോഡ് അറ്റകുറ്റപണിക്ക് കരാര്‍ നല്‍കിയത്. സെപ്തംബര്‍ 22 ന് കരാര്‍ അവസാനിച്ചു. 27ന് കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അഞ്ച് ദിവസത്തെ കാലാവധി തീര്‍ന്നിട്ടും ഇയാള്‍ മറുപടി തന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ച അടിയന്തിരമായി അറ്റുകറ്റപണി നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കരാറുകാരന് പണികള്‍ നടത്താന്‍ കൂട്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: