ഉമയനല്ലൂര്‍: വീട്ടുമുറ്റത്തെത്തിയ പറക്കമുറ്റാത്ത ദേശാടന പക്ഷികുഞ്ഞുങ്ങള്‍ നാട്ടുകാര്‍ക്ക് കൗതുകമായി. ഉമയനല്ലൂര്‍ കനാലിന് സമീപം ആലുംകടവില്‍ കെ.ഫസിലുദീന്റെ വീട്ടുമുറ്റത്തേക്കാണ് ഞായറാഴ്ച വൈകിട്ട് അപ്രതീക്ഷിത അതിഥികളെത്തിയത്.
വൈകിട്ട് ആറു പക്ഷിക്കുഞ്ഞുങ്ങളും തള്ളപ്പക്ഷിയും വീട്ടുമുറ്റത്തേക്ക് എത്തുകയായിരുന്നു. ആള്പെരുമാറ്റം കണ്ടതോടെ പക്ഷികുഞ്ഞുങ്ങളെ തനിച്ചാക്കി തള്ളപ്പക്ഷി പറന്നുപോയി. താറാവ് കുഞ്ഞുങ്ങളാണെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോഴാണ് വീട്ടിലെത്തിയ അതിഥികള്‍ ദേശാടനപക്ഷി കുഞ്ഞുങ്ങളാണെന്ന് മനസിലായത്.
തള്ളപ്പക്ഷി മടങ്ങി വരുമെന്ന് കരുതി കുഞ്ഞുപക്ഷികളെ വീട്ടുകാര്‍ മുറ്റത്ത് തന്നെ സുരക്ഷിതമായി സൂക്ഷിച്ചു. പക്ഷേ തള്ളപ്പക്ഷി മടങ്ങി വില്ല. രാത്രി ആയതോടെ പക്ഷിക്കുഞ്ഞുങ്ങളെ ഫസിലുദീനും കൊച്ചുമക്കളും വീട്ടിനകത്തേക്ക് കൊണ്ടുപോയി സുരക്ഷിതമാക്കി. തള്ളപ്പക്ഷി വീണ്ടും വന്നെങ്കിലോ എന്ന് കരുതി ഇന്നലെ രാവിലെ പക്ഷിക്കുഞ്ഞുങ്ങളെ വീണ്ടും വീടിന് പുറത്ത് വച്ചു.
ദേശാടന പക്ഷികുഞ്ഞുങ്ങള്‍ എത്തിയതറിഞ്ഞ് ഇന്നലെ രാവിലെ മുതല്‍ ഫസിലുദീന്റെ വീട്ടുമുറ്റത്തേക്ക് അയല്‍ക്കാര്‍ എത്തിത്തുടങ്ങി. പക്ഷിക്കുഞ്ഞുങ്ങളുടെ പടം മൊബൈലില്‍ പകര്‍ത്തിയാണ് പലരും മടങ്ങിയത്. ചിലര്‍ പക്ഷി കുഞ്ഞുങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാനും ശ്രമം നടത്തി. വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് പക്ഷിക്കുഞ്ഞുങ്ങളെ കൈമാറുമെന്ന് ഫസിലുദീന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: