തിരുവനന്തപുരം: വിജയദശമിദിനത്തില്‍ തലസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷം ഉണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കും. സിപിഎം നേതൃത്വത്തില്‍ ആര്‍എസ്എസ് പഥസഞ്ചലനം പരിപാടി അലങ്കോലമാക്കി സംഘര്‍ഷമുണ്ടാക്കാനായിരുന്നു നീക്കം.
പഥസഞ്ചലനം കഴിഞ്ഞ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഗണവേഷത്തില്‍ മടങ്ങവേ അവരുടെ കണ്മുമ്പില് ആര്‍എസ്എസ് കൊടിതോരണങ്ങള്‍ നശിപ്പിച്ച സിപിഎം സംഘം സമീപത്തെ ക്രിസ്ത്യന്പള്ളിയില് ഓടിക്കയറി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധസ്വരം ഉയര്‍ത്തിയപ്പോള്‍ പള്ളിക്കുള്ളില്‍ നിന്ന് ഭീഷണിയും വെല്ലുവിളിയും ഉണ്ടായി. മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇടപെടല്‍മൂലം അനിഷ്ടസംഭവങ്ങളുണ്ടായില്ല.
കഴിഞ്ഞ വിജയദശമി ദിനത്തിലാണ് സംഭവം. തിരുവനന്തപുരം മഹാനഗരത്തിന് കീഴിലുള്ള കഴക്കൂട്ടം നഗരത്തിന്റെ പഥസഞ്ചലനം ചെമ്പഴന്തി എസ്എന്‍ കോളേജില്‍ നിന്നും ആരംഭിച്ച് ചേങ്കോട്ടുകോണത്ത് സമാപിക്കുകയായിരുന്നു. ചേങ്കോട്ടുകോണത്ത് പൊതുസമ്മേളനം കഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ കൂട്ടമായി മടങ്ങവേയാണ് ഡിവൈഎഫ്ഐ നേതാവ് അജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചേങ്കോട്ടുകോണം സിഎസ്ഐ പള്ളിക്ക് മുന്നിലും സമീപപ്രദേശങ്ങളിലുമുണ്ടായിരുന്ന കൊടിതോരണങ്ങള്‍ നശിപ്പിച്ചശേഷം പള്ളിയിലേക്ക് ഓടിക്കയറിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജീഷ്. സ്വാമിയാര്‍മഠം ശാഖാ ശിക്ഷകനെ കമ്പിവടികൊണ്ട് ആക്രമിച്ച പ്രതിയായ ഇയാള്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന്റെ മൂന്നാംദിവസമാണ് അക്രമം നടത്തിയത്. അജീഷും സംഘവും നടത്തിയ ആക്രമണത്തിന് പോലീസ് സംഘവും ദൃക്സാക്ഷിയായിരുന്നു. പള്ളിക്കുള്ളില്‍ കയറിയ അജീഷും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരെ വെല്ലുവിളിക്കുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പള്ളിവികാരി ഫാ. സനില്‍ അടക്കമുള്ളവര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചുവെങ്കിലും വഴങ്ങിയില്ല.
ഇതിനിടെ ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് ജയകുമാര്‍, ബൗദ്ധിക് പ്രമുഖ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന നേതാക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ അജീഷിനെ പിന്തുടര്ന്ന് പോത്തന്‍കോട് എസ്ഐ പള്ളിയില്‍ കയറി അജീഷിനെ കീഴ്പ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സംഘാംഗങ്ങള്‍ രക്ഷപെട്ടു.
സ്ഥലത്തെ പ്രാദേശിക നേതാവായ ചേങ്കോട്ടുകോണം വിനോദിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ അഗമാണ് അജീഷ്. ചേങ്കോട്ടുകോണം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗവുമാണ് അജീഷ്. പഥസഞ്ചലനദിവസം പള്ളിയില്‍ ആര്‍എസ്എസ് ആക്രമണം നടത്തിയെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നടത്തിയ ഗൂഢാലോചനയാണ് പൊളിഞ്ഞത്.
സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് സംഭവമെന്ന് ആക്ഷേപമുണ്ട്. പള്ളികേന്ദ്രീകരിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ നടത്തിയ സംഭവത്തെ പോലീസ് ലഘൂകരിച്ചുകാണുകയായിരുന്നു. സംഭവം ആസൂത്രിതമാണെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: