അമ്പലപ്പുഴ: തകഴിയിലെ റെയില്‍വേ പാളത്തിനരികില്‍ നിന്നു തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വൈകുന്നു.
മരിച്ചു എന്നു കരുതുന്ന യുവാവിന്റെ ബന്ധുവില്‍ നിന്നു ശേഖരിച്ച ഡിഎന്‍എ സാമ്പിളിന്റെ ഫലം കിട്ടിയാല്‍ മാത്രമേ തുടരന്വേഷണം സാധ്യമാവുകയുള്ളുവെന്ന് അമ്പലപ്പുഴ പോലീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ ഫലം കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അമ്പലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശാനുസരണം ഫോറന്‍സിക് ലാബിലാണു പരിശോധന നടക്കുന്നത്. ചെക്കിടിക്കാട് തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫിന്റെ ബന്ധുവിന്റെ ഡിഎന്‍എ സാമ്പിള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിന് വിഭാഗത്തിന്റെ നേതൃത്വത്തിലാണു ശേഖരിച്ചത്.
ഡിഎന്‍എ പരിശോധന ഫലം കിട്ടുന്നതു വരെ ഫോറന്‍സിക് മോര്‍ച്ചറിയില്‍ അസ്ഥികളും തലയോട്ടിയും സൂക്ഷിക്കും. അസ്ഥികളും തലയോട്ടിയും പരിശോധിച്ചതില്‍ ഇവ 30 വയസിനു താഴെ പ്രായമുള്ള പുരുഷന്റെതാണെന്നു കണ്ടെത്തിയിരുന്നു.
ഇവയുടെ സമീപത്തു നിന്നു കിട്ടിയ പഴ്സില്‍ നിന്നു കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡ് ചെക്കിടിക്കാട് തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫിന്റെതായിരുന്നു. വര്‍ഗീസ് ഔസേഫിനെ കഴിഞ്ഞ ജൂണ്‍ 11 മുതല്‍ കാണാനില്ലായിരുന്നു.
ബന്ധുക്കളുടെ പരാതിയില്‍ എടത്വ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയിലാണ് 19ന് ഉച്ചയോടെ തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ പാളത്തിനരികില്‍ നിന്നു തലയോട്ടിയും അസ്ഥികളും കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: