ന്യൂദല്‍ഹി : ജമ്മുകശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ പാക് ഭീകര സംഘടന ജെയ്ഷ് ഇ മുഹമ്മദ് ലക്ഷ്യം വെച്ചത് ശ്രീനഗര്‍ വിമാനത്താവളമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട്.
സിആര്‍പിഎഫും ബിഎസ്എഫും വ്യോമസേനയും ഒരുക്കുന്ന സുരക്ഷാ കവചം കടന്ന് ഭീകരര്‍ വിമാനത്താവളത്തിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനെ തുടര്‍ന്നാണ് ബിഎസ്എഫ് ക്യാമ്പിനു നേരെ ആക്രമണം നടത്തിയത്.
അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ജെയ്ഷ് ഇ മുഹമ്മദിന്റെ അഫ്സല് ഗുരു സ്ക്വാഡിലെ 11 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇവര്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞ് നിയന്ത്രണ രേഖ കടന്നാണ് ഇന്ത്യയിലെത്തിയത്. ആദ്യം ഏഴു പേരടങ്ങുന്ന സംഘവും രണ്ടാമത് നാലു പേരുടെ സംഘവുമാണ് നിയന്ത്രണ രേഖ കടന്നത്. രണ്ടാമത്തെ സംഘം ഗുര്‍ദാസ്പൂരിലേക്ക് കടന്നെന്നാണ് സൂചന.
ആഗസ്ത് 26ന് പുല്‍വാമ ജില്ലയില്‍ പോലീസിനു നേരെയുണ്ടായ ആക്രമണത്തിലും ഈ ഭീകരര്‍ക്ക് പങ്കുണ്ട്. പുല്‍വാമയിലെ ആക്രമണത്തിനിടെ ചാവേറുകളില്‍ ഒരാള്‍ അഫ്സല് ഗുരു സ്ക്വാഡ് എന്ന് ഭിത്തിയില്‍ എഴുതിവെച്ചിരുന്നു. ബാക്കിയുള്ള ഭീകരര്‍ ജമ്മു കശ്മീരിലെ ബിഎസ്എഫ്, സിആര്‍പിഎഫ് ക്യാമ്പുകളില്‍ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്നും ഇന്റലിജന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: